വാഷിംഗ്ടൺ: ഡെൽറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമിക്രോണിന് രോഗതീവ്രത കുറവാണെന്ന് അമേരിക്കൻ പകർച്ചവ്യാധി വിദഗ്ദ്ധൻ ആന്തണി ഫൗച്ചി. എന്നാൽ, ഒമിക്രോണിനെക്കുറിച്ച് ആദ്യഘട്ടത്തിൽ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിഗമനങ്ങളിൽ എത്തിച്ചേരുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഒമിക്രോൺ ദക്ഷിണാഫ്രിക്കയിൽ വ്യാപിക്കുകയാണെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ആശങ്കയുയർത്തുന്ന വിധം വർദ്ധിച്ചിട്ടില്ല. ഇതുവരെയുള്ള അറിവുവച്ച് ഒമിക്രോൺ രോഗതീവ്രതയുണ്ടാക്കുന്ന വകഭേദമാണെന്ന് തോന്നുന്നില്ലെന്നും ഫൗച്ചി പറഞ്ഞു. അതേസമയം, ഒമിക്രോൺ കൂടുതൽ വ്യാപന ശേഷിയുള്ളതും രോഗം വന്നവരെ വീണ്ടും ബാധിക്കാൻ സാദ്ധ്യതയുള്ളതുമാണെന്നാണ് സിംഗപ്പൂർ ആരോഗ്യവകുപ്പ് പറയുന്നത്.
കൊവിഡ്മുക്തരിൽ ഒമിക്രോൺ വേഗത്തിൽ ബാധിക്കാനിടയുണ്ടെന്നാണ് കരുതുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആദ്യ ഘട്ടത്തിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഗപ്പൂർ ഈ നിഗമനത്തിൽ എത്തിയത്.
ഒമിക്രോണിനെതിരെ വാക്‌സിനുകൾ എത്രത്തോളം ഫലപ്രദമാണ് എന്നത് സംബന്ധിച്ച് പഠനങ്ങൾ നടക്കുന്നതേയുള്ളൂ. എന്നാൽ, ഒമിക്രോൺ ബാധിച്ചവരിൽ രോഗതീവ്രത കുറയ്ക്കാൻ വാക്‌സിനുകൾക്ക് സാധിക്കുമെന്നുതന്നെയാണ് ലോകമെമ്പാടുമുള്ള ഗവേഷകർ കരുതുന്നതെന്നും സിംഗപ്പൂർ ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി.
നവജാതശിശുക്കൾക്ക് കൊവിഡ് വാക്സിൻ: നഴ്സിന് സസ്പെൻഷൻ
ബ്രസീലിൽ നവജാതശിശുക്കൾക്ക് അബദ്ധത്തിൽ ഫൈസർ വാക്സിൻ കുത്തിവച്ചു.
രണ്ടു മാസം പ്രായമായ പെൺകുഞ്ഞിനേയും നാലുമാസം പ്രായമുള്ള ആൺകുഞ്ഞിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞുങ്ങളെ ഡിഫ്തീരിയ, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയുടെ പ്രതിരോധ കുത്തിവയ്പ്പെടുക്കാൻ കൊണ്ടുവന്നതായിരുന്നു . വാക്സിൻ നൽകിയതിന് പിന്നാലെ കുഞ്ഞുങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാക്സിൻ മാറി നൽകിയ നഴ്സിനെ സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു.
സ്പുട്നിക് സ്വീകരിച്ചവർക്ക് സൗദിയിൽ പ്രവേശനം
റഷ്യയുടെ സ്പുട്നിക് വി വാക്സിൻ സ്വീകരിച്ചവർക്ക് 2022 ജനുവരി ഒന്ന് മുതൽ സൗദി അറേബ്യയിൽ പ്രവേശിക്കാം. മുസ്ലിം സമുദായത്തിന് ഹജ്ജിനുൾപ്പെടെ പങ്കെടുക്കാൻ സഹായകമാകുന്ന തീരുമാനമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |