കൊച്ചി: കൃഷിയെ കേരള സമൂഹം ഏറ്റെടുത്ത് ജനകീയ ഉത്സവമാക്കി മാറ്റണമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. അര ഇഞ്ച് ഭൂമി പോലും വെറുതെയിടാതെ കൈക്കുഞ്ഞുങ്ങളും കിടപ്പ് രോഗികളുമല്ലാത്ത എല്ലാവരും കൃഷിയിലേയ്ക്ക് ഇറങ്ങിയേ മതിയാകൂ. ഇതിലൂടെ വിഷരഹിത ഭക്ഷണം ഉറപ്പാക്കാമെന്ന് അദ്ദേഹം പറഞ്ഞു.
കലൂർ പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയ അങ്കണത്തിലെ കരനെൽകൃഷിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
പച്ചക്കറിയിൽ സംസ്ഥാനം പ്രയാസങ്ങളും പ്രതിസന്ധികളും നേരിടുകയാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പച്ചക്കറി വിഷാംശം കലർന്നതാണെന്ന് ആക്ഷേപമുണ്ട്. എങ്ങനെയാണ് ഉത്പാദിപ്പിക്കുന്നത്, എന്തൊക്കെയാണ് ചേർക്കുന്നത് എന്നൊന്നും അറിയില്ല.
കാലാവസ്ഥാ വ്യതിയാനവും പ്രളയവും മൂലം അയൽസംസ്ഥാനങ്ങളിൽ പോലും പച്ചക്കറിക്ക് വലിയ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. വിലക്കയറ്റം പിടിച്ചുനിറുത്താൻ പച്ചക്കറികൾ അയൽസംസ്ഥാനങ്ങളിലെ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചു. ഓരോ മലയാളിയും സകുടുംബം കൃഷിയിലേക്കിറങ്ങാൻ ശ്രമിച്ചെങ്കിൽ മാത്രമേ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയൂ. ഏഴുവർഷം മുമ്പ് 6 ലക്ഷം ടണ്ണായിരുന്നു കേരളത്തിലെ പച്ചക്കറി ഉത്പാദനം. 2021ൽ 15.7 ടണ്ണായി വർദ്ധിച്ചതായി മന്ത്രി പറഞ്ഞു.
ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി. വികാരി ഫാ.സെബാസ്റ്റ്യൻ കറുകപ്പിള്ളി, മേയർ അഡ്വ.എം. അനിൽകുമാർ, കൗൺസിലർമാരായ സി.എ ഷക്കീർ, സജിനി ജയചന്ദ്രൻ, സീനാ ഗോകുലൻ, ജില്ലാ കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ സെറിൻ ഫിലിപ്പ്, കൃഷിവകുപ്പ് വൈറ്റില മേഖല അസിസ്റ്റന്റ് ഡയറക്ടർ സിന്ധു പി. ജോസ്, കൃഷി ഓഫീസർ കെ.എ. രാജൻ, കൃഷി അസിസ്റ്റന്റ് ടി.എൻ. ഷിബു, പള്ളി സഹവികാരി ഫാ. ജോർജ് പുന്നക്കാട്ടുശ്ശേരി, പാരീഷ് കൗൺസിൽ സെക്രട്ടറി അഡ്വ.സറീന ജോർജ്, ട്രസ്റ്റിമാരായ ജോസ് കളത്തിപ്പറമ്പിൽ, ഫ്രാൻസീസ് അപ്പാപറമ്പിൽ, ഫോസ്റ്റസ് വലിയപറമ്പിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |