തിരുവനന്തപുരം: പൂവാറിൽ കാരക്കാട്ട് റിസോർട്ട് കേന്ദ്രീകരിച്ച് നടന്ന ലഹരിപ്പാർട്ടിയിലെ അന്വേഷണം എക്സൈസ് വിപുലപ്പെടുത്തി. റിസോർട്ട് ഉടമയ്‌ക്കും നടത്തിപ്പുകാർക്കും എക്സൈസ് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നൽകുമെന്ന് എക്‌സൈസ് സി.ഐ അനികുമാർ പറഞ്ഞു. അഞ്ച് ലക്ഷത്തിന് മുകളിൽ മൂല്യമുള്ള ലഹരി ഇടപാട് നടന്നെന്നാണ് വിവരം. ഉച്ചക്കട സ്വദേശി സഞ്ജിത്തിന്റെ പേരിലാണ് റിസോർട്ട്. പീറ്റർ, ആൽബിൻ, രാജേഷ് എന്നിവർ വാടകയ്ക്കാണ് ഇപ്പോൾ റിസോർട്ട് നടത്തുന്നത്. കസ്റ്റഡിയിലെടുത്ത 17ൽ മൂന്നുപേരൊഴികെ ഇൻഡോർ സ്വദേശിയായ സ്ത്രീയെ അടക്കം 14 പേരെ വിട്ടയച്ചു.
അറസ്റ്റിലായ ആനാട് സ്വദേശി അക്ഷയ് മോഹൻ, കണ്ണാന്തുറ സ്വദേശി പീറ്റർ ഷാൻ, കഴക്കൂട്ടം ചന്തവിള സ്വദേശി ആഷിർ എന്നിവരെ റിമാൻഡ് ചെയ്‌തു. ഇവരുടെ കൈയിൽ നിന്നാണ് ലഹരിമരുന്നുകൾ പിടിച്ചെടുത്തത്. കേസിലെ മുഖ്യപ്രതിയും ഡി.ജെ സംഘാടകനുമായ അക്ഷയ് മോഹൻ ലഹരി മരുന്ന് കച്ചവടം നടത്തിയതിന് മുൻപും അറസ്റ്റിലായിട്ടുണ്ട്. നിർവാണ മ്യൂസിക് ഫെസ്റ്റ് എന്ന പേരിൽ കേരളത്തിനകത്തും പുറത്തുമായി അക്ഷയ് ഡി.ജെ പാർട്ടികൾ സംഘടിപ്പിച്ചിട്ടുണ്ട്. അറസ്റ്റിലായവരുടെ വീടുകളിലും പരിശോധന നടത്തി. ഗോവ, മഹാരാഷ്ട്ര, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചത്. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം സമൂഹ മാദ്ധ്യമ കൂട്ടായ്മകൾ വഴി ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ കൈമാറിയാണ് ആളെ സംഘടിപ്പിക്കുന്നത്. ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് ഒത്തുകൂടിയ സംഘം 9 മണി വരെ ഡി.ജെ പാർട്ടി നടത്തി. അതിന് ശേഷമായിരുന്നു എം.ഡി.എം.എ, എൽ.എസ്.ഡി, ഹാഷിഷ് ഓയിൽ,കഞ്ചാവ് എന്നിവ ഉപയോഗിച്ച് നടത്തിയ റേവ് പാർട്ടി. യുവതികളടക്കം പങ്കെടുത്ത പാർട്ടി ഞായറാഴ്ച രാവിലെവരെ നീണ്ടു.ബിൽഡ്അപ് പാർട്ടി എന്ന പേരിലാണ് 20 പേർ പങ്കെടുക്കുന്ന പ്രത്യേക ലഹരി പാർട്ടി നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |