ന്യൂഡൽഹി: മാറിയ കാലക്രമത്തിലും പരമ്പരാഗതവും ഊഷ്‌മളവുമായ ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധത്തിനും പ്രതിരോധ സഹകരണത്തിനും ഉലച്ചിൽ തട്ടിയിട്ടില്ലെന്ന് തെളിയിച്ച് ,ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി-റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ കൂടിക്കാഴ്ച. തായ്‌വാൻ വിഷയത്തിലടക്കം ലഭിച്ച റഷ്യൻ പിന്തുണ ഇന്ത്യയ്‌ക്കെതിരെയും ലഭിക്കുമെന്ന് കരുതിയ ചൈനയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതാണ് കൂടിക്കാഴ്ച നൽകുന്ന സന്ദേശം.
തായ്‌വാൻ പ്രശ്നത്തിൽ യു.എസ് നേതൃത്വത്തിൽ ലോകരാജ്യങ്ങൾ എതിർത്തപ്പോഴും റഷ്യ നൽകിയ പിന്തുണ ചൈനയ്ക്ക് ആശ്വാസമായിരുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ പിന്താങ്ങുന്ന റഷ്യയും ചൈനയും കൂടുതൽ അടുത്തത് ഇന്ത്യയ്‌ക്കും ആശങ്കയായിരുന്നു. യു.എസുമായി കൂടുതലടുത്ത ഇന്ത്യയുമായുള്ള ബന്ധം റഷ്യ പുന:പരിശോധിക്കുമോ എന്നതിനുള്ള ഉത്തരമാണ് കൂടിക്കാഴ്ചയിലൂടെ പുട്ടിൻ നൽകിയത്.
ഇന്ത്യയുടെയും റഷ്യയുടെയും ആഗോള അജൻഡകൾ സമാനമാണെന്ന് പുട്ടിൻ പറഞ്ഞു.അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളിൽ ആശങ്കയുണ്ടെന്ന് പറഞ്ഞ പുട്ടിൻ ഭീകരതയും ,മയക്കുമരുന്ന് കടത്തും തടയാൻ ഒന്നിക്കണമെന്നും വ്യക്തമാക്കി. അഫ്ഗാൻ വിഷയത്തിൽ ഇന്ത്യ ഉയർത്തിയ നിലപാടിനുള്ള പിന്തുണയാണിത്. താലിബാനെ പിന്തുണയ്‌ക്കുന്ന പാകിസ്ഥാനും അവരെ
സഹായിക്കുന്ന ചൈനയ്‌ക്കും ഇത് തിരിച്ചടിയായി.
ഇന്ത്യ-റഷ്യ ബന്ധം സുദൃഢമായി മുന്നോട്ടു പോകുമെന്ന് നരേന്ദ്രമോദി കൂടിക്കാഴ്ചയിൽ പറഞ്ഞു. ഇന്ത്യയെ വൻശക്തിയും കാലാകാലമായുള്ള സുഹൃത്തുമെന്നു വിശേഷിപ്പിച്ചായിരുന്നു പുട്ടിന്റെ തുടക്കം. റഷ്യയുമായുള്ള സൗഹൃദ, സമാധാന ഉടമ്പടി അഞ്ച് ദശാബ്‌ദവും തന്ത്രപരമായ സഹകരണത്തിനുള്ള ഉടമ്പടി രണ്ട് ദശാബ്‌ദവും പിന്നിട്ടെന്ന് മോദി ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും 3000 കോടി ഡോളറിന്റെ വാണിജ്യ ഇടപാടുകളും 5000 കോടി ഡോളറിന്റെ നിക്ഷേപവുമടക്കം ദീർഘകാല സഹകരണമാണ് ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.വൈകിട്ട് അഞ്ചിന് ഡൽഹിയിൽ ലാൻഡു ചെയ്ത പുട്ടിൻ കൂടിക്കാഴ്ചയ്ക്കു ശേഷം രാത്രി 9.30ന് മടങ്ങി. 28ഒാളം മേഖലകളിലെ സഹകരണത്തിന് ഇരു നേതാക്കളും ധാരണയിലെത്തി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും തമ്മിലും ചർച്ച നടത്തി.
6 ലക്ഷം എ.കെ. 203 റൈഫിൾ ഇന്ത്യയിൽ നിർമ്മിക്കും
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് റഷ്യൻ പ്രതിരോധ മന്ത്രി ജനറൽ സെർജി ഷോയ്ഗുവും ഒപ്പിട്ട പ്രതിരോധ കരാറുകൾ:
പത്തു വർഷം കൊണ്ട് ആറു ലക്ഷം എ.കെ. 203 റൈഫിളുകൾ ഇന്ത്യയിൽ നിർമ്മിക്കും.
2021-2031 വർഷത്തേക്കുള്ള പ്രതിരോധ സാങ്കേതിക വിദ്യ സഹകരണം.
സൈനിക, സാങ്കേതിക സഹരണത്തിനുള്ള ഇന്ത്യ-റഷ്യ ഇന്റർ ഗവ. കമ്മിഷൻ പ്രോട്ടോക്കോൾ
ആദ്യ 2+2 കൂടിക്കാഴ്ച
₹ഇരുരാജ്യങ്ങളിലെയും പ്രതിരോധ-വിദേശകാര്യ മന്ത്രിമാരുടെ ആദ്യ 2+2 കൂടിക്കാഴ്ചയാണിത്. ക്വാഡ് കൂട്ടായ്മയിലെ യു.എസ്, ആസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യ നേരത്തേ 2+2 ചർച്ച നടത്തിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |