ശബരിലമ : ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കനത്ത മഴയെയും കത്തിയെരിയുന്ന വെയിലിനെയും വകവയ്ക്കാതെ തീർത്ഥാടകർ കൂടുതലായി എത്തിയതോടെ നടവരവിലും കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇടയ്ക്കിടെ മഴ പെയ്യുന്നതിനാൽ പതിനെട്ടാംപടിക്ക് മുകളിൽ ടാർപോളിൻ കെട്ടിമറച്ചിട്ടുണ്ട്.
വെർച്വൽ ക്യൂ വഴി 40,000 പേരും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേരുമടക്കം 45000 പേർക്കാണ് ഒരു ദിവസം ദർശനത്തിന് അവസരം ഒരുക്കിയിരിക്കുന്നത്. കൈയിൽ സാനിറ്റൈസർ തളിച്ചും ആവശ്യക്കാർക്ക് മാസ്‌ക് നൽകിയുമാണ് ഭക്തരെ പൊലീസ് നടപ്പന്തലിലേക്ക് കടത്തിവിടുന്നത്. നേരിട്ട് നെയ്യഭിഷേകം ചെയ്യുന്നതിന് അനുവദിക്കാത്തതിനാൽ അഭിഷേകത്തിനുള്ള നെയ്യ് അയ്യപ്പന്മാരിൽ നിന്ന് ശേഖരിക്കുന്നതിന് കൂടുതൽ കൗണ്ടറുകൾ സജ്ജീകരിച്ചു.
വടക്കേനടയ്ക്ക് സമീപവും ക്ഷേത്രത്തിന് പിൻവശത്തുമാണ് അഭിഷേകം ചെയ്യേണ്ട നെയ്യ് നൽകേണ്ടത്. അവിടെ നിന്ന് ലഭിക്കുന്ന രസീത് ഉപയോഗിച്ച് സന്നിധാനം പൊലീസ് സ്റ്റേഷന് സമീപത്തുള്ള കൗണ്ടറിൽ നിന്ന് അഭിഷേകം ചെയ്ത നെയ്യ് ഭക്തർക്ക് വാങ്ങാം. അപ്പം, അരവണ ,പ്രസാദ വിതരണ കൗണ്ടറുകളിലും വൻ തിരക്കുണ്ട്.
തീർത്ഥാടകർ വർദ്ധിച്ചതോടെ വരുമാനത്തിലും കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ആദ്യ 20 ദിവസങ്ങൾ പിന്നിടുമ്പോൾ വരുമാനം 22 കോടിയിൽ എത്തിയെന്നാണ് അനൗദ്യോഗിക കണക്ക്. ദേവസ്വം ഭണ്ഡാരത്തിൽ യഥാസമയം പണം എണ്ണി തിട്ടപ്പെടുത്താൻ ജീവനക്കാർ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 165 വലിയ കൊട്ട നാണയങ്ങളും നിരവധി കിഴിക്കെട്ടുകളുമാണ് എണ്ണി തിട്ടപ്പെടുത്താനുള്ളത്. തീർത്ഥാടകരുടെ തിരക്കും വരുമാനവും വർദ്ധിച്ച സാഹചര്യത്തിൽ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഭണ്ഡാരം സ്പെഷ്യൽ ഓഫീസർ ബോർഡിന് കത്ത് നൽകിയെങ്കിലും നടപടിയായിട്ടില്ല. എണ്ണി തിട്ടപ്പെടുത്തുന്ന മുക്കാൽ കോടിയിൽപരം രൂപ ദിവസേന ബാങ്കിൽ അടയ്ക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |