കോന്നി : കനത്ത മഴയെത്തുടർന്ന് ജില്ലയുടെ കിഴക്കൻ മലയോരമേഖലയിലെ റബർ കർഷകർക്ക് കനത്തനഷ്ടം.
റബർ മരങ്ങളുടെ ഇല കൊഴിഞ്ഞതും ഉത്പാദനം കുറയാൻ കാരണമായി. ഒക്ടോബർ, നവംബർ മാസങ്ങളിൽ പല തോട്ടങ്ങളിലും റബർ മരങ്ങളുടെ ഇലകൾ കൊഴിഞ്ഞു, ഇതിനെ തുടർന്ന് ഉത്‌പാദനവും പകുതിയായി. മഞ്ഞുകാലത്തിന്റെ തുടക്കത്തിൽ സജീവമായി ടാപ്പിംഗ് നടത്തേണ്ട സമയത്തും കനത്ത മഴയുണ്ടായത് റബർ ഉല്പാദനത്തെ സാരമായി ബാധിച്ചു. നിശ്ചിത ഇടവേള വിട്ട് സാധാരണ റബർ മരങ്ങൾ ടാപ്പിംഗ് നടത്തിയാണ് ലാറ്റക്സും റബ്ബർ ഷീറ്റുകളും കർഷകർ ഉല്പാദിപ്പിക്കുന്നത്. ടാപ്പിംഗ് നടത്തേണ്ട ദിവസങ്ങളിൽ മഴമൂലം മരങ്ങൾ നനഞ്ഞും വെട്ടുചാലുകളിൽ വെള്ളമൊലിച്ചും ടാപ്പിംഗ് മുടങ്ങി. കഴിഞ്ഞ മാസങ്ങളിൽ പത്തു ദിവസം പോലും ഉല്പാദനം നടത്താനായില്ല.
മഴ മാറി ടാപ്പിംഗ് തുടങ്ങിയിട്ട് ഇത്തവണ ഉത്പാദനം മുൻ വർഷങ്ങളെ അപേക്ഷിച്ചു പകുതിയിൽ താഴെ മാത്രമാണ്. കനത്ത മഴയെ തുടർന്ന് കഴിഞ്ഞമാസങ്ങളിൽ തോട്ടങ്ങളിൽ താമസിച്ച് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് തൊഴിൽദിനം നഷ്ടപ്പെട്ട് വരുമാനം കുറഞ്ഞതിനാൽ പലരും ഈ മേഖല ഉപേക്ഷിച്ചുപോയി.
മരങ്ങൾക്ക് രോഗങ്ങളും
ടാപ്പിംഗ് കൃത്യമായ ഇടവേളകളിൽ നടക്കാതെ വന്നതോടെ റബർ മരങ്ങളുടെ കൊമ്പുകളും തടികളും പൊട്ടിയൊലിച്ച് പാൽ ഒഴുകുന്ന ചീക്ക് രോഗവും വ്യാപിക്കുന്നുണ്ട്. ചില തോട്ടങ്ങളിൽ കുമിൾരോഗം മൂലമുള്ള ഇലപൊഴിച്ചിലും കാണുന്നു. മഴയുടെ ഇടവേളകളിൽ ഉത്പാദിപ്പിച്ച റബർ ഷീറ്റുകൾ വെയിലിൽ ഉണക്കിയെടുക്കാൻ കഴിയാത്തത് പൂപ്പൽ ബാധയ്ക്കും കാരണമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |