SignIn
Kerala Kaumudi Online
Thursday, 25 April 2024 4.41 PM IST

നാഗാലാൻഡ് സംഭവം , സൈന്യം തെറ്റിദ്ധരിച്ചു: ഖേദം പ്രകടിപ്പിച്ച് അമിത്ഷാ

nagaland-

അന്വേഷണത്തിന് പ്രത്യേക സംഘം

ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട്

കുറ്റക്കാർക്കെതിരെ കടുത്ത നടപടി

ന്യൂഡൽഹി: നാഗാലാൻഡിലെ മോൺ ജില്ലയിൽ ഭീകരരെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാ സേന 13 ഗ്രാമീണരെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ.

സുരക്ഷാസേന ആവശ്യപ്പെട്ടിട്ടും വാഹനം നിറുത്താതെ കടന്നു പോയതോടെ ഭീകരരാണെന്ന് തെറ്റിദ്ധരിച്ച് സൈന്യം വെടിവയ്ക്കാൻ നിർബന്ധിതരായതാണെന്നും സംഭവത്തിൽ കേന്ദ്രസർക്കാർ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും ഷാ ലോക്‌സഭയിൽ അറിയിച്ചു.

'സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു. കുറ്റക്കാർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കും. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്.'- ഷാ പറഞ്ഞു.

അതേസമയം അമിത് ഷായുടെ മറുപടി തൃപ്തികരമല്ലെന്ന് ആരോപിച്ച്, തൃണമൂൽ കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ അംഗങ്ങൾ ലോക്സഭയിൽനിന്ന് ഇറങ്ങിപ്പോയി.

'ഓടിംഗിലെ ഭീകര നീക്കത്തെക്കുറിച്ച് സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് സ്ഥലത്ത് കമാൻഡോകൾ നിലയുറപ്പിച്ചു. ഇതുവഴി വന്ന വാഹനം നിറുത്താൻ സൈന്യം സൂചന നൽകി. അതവഗണിച്ച് വാഹനം മുന്നോട്ട് പോയപ്പോൾ ഭീകരർ എന്ന് സംശയിച്ച് വെടിവയ്ക്കുകയായിരുന്നു.

വാഹനത്തിലുണ്ടായിരുന്നത് ഭീകരരല്ലെന്ന് പിന്നീട് സൈന്യത്തിന് ബോധ്യപ്പെട്ടു.

ഞായറാഴ്ച വൈകിട്ട് 250 ഓളം പേരടങ്ങുന്ന ജനക്കൂട്ടം മോൺസിറ്റിയിലെ അസാം റൈഫിൾസ് താവളം നശിപ്പിക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ജവാന്മാർ വെടിവച്ചു. ഇതിൽ ഒരു സാധാരണക്കാരൻ കൂടി കൊല്ലപ്പെട്ടു.'- അമിത് ഷാ പറഞ്ഞു.

ഇന്നലെ രാവിലെ ലോക്സഭയിൽ കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെയും വിഷയം ഉന്നയിച്ച് പ്രധാനമന്ത്രി സംഭവത്തിന് മറുപടി പറയണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രധാനമന്ത്രി സഭയിൽ നിന്ന് വിട്ട് നിന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയെവച്ച് സംഭവം അന്വേഷിക്കണമെന്ന് കോൺഗ്രസ് അംഗം മനീഷ് തിവാരി ആവശ്യപ്പെട്ടു.

ധനസഹായം പ്രഖ്യാപിച്ചു

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ 11 ലക്ഷം രൂപാ വീതവും നാഗാലാൻഡ് സർക്കാർ അഞ്ചുലക്ഷം രൂപാ വീതവും ധനസഹായം പ്രഖ്യാപിച്ചു. നാഗാലൻഡിന് ഇത് കറുത്ത ദിനമാണെന്നും ആർമ്ഡ് ഫോഴ്സസ് സ്‌പെഷ്യൽ പവേഴ്സ് ആക്ട് (അഫ്സ്പ നിയമം) പിൻവലിക്കണമെന്ന് നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പ്രതിഷേധം തുടരുകയാണ്.

സൈന്യത്തിനെതിരെ കേസെടുത്തു

യാതൊരു പ്രകോപനവും ഇല്ലാതെ ഗ്രാമീണർ സഞ്ചരിച്ച വാഹനത്തിന് നേർക്ക് സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സൈന്യത്തിനെതിരെ നാഗാലാൻഡ് പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. പ്രത്യേക യൂണിറ്റായ ഇരുപത്തിയൊന്നാം പാരാ സ്പെഷ്യൽ ഫോഴ്സിലെ സൈനികർക്കെതിരെയാണ് കേസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NAGALAND
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.