കൊച്ചി: ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ മേധാവിയായി കെ. അജിത് കുമാർ ചുമതലയേറ്റു. ചീഫ് ജനറൽ മാനേജർ (ഐ/സി) പദവിയോടെയാണ് അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ റിഫൈനറിയായ ബി.പി.സി.എൽ കൊച്ചി റിഫൈനറിയെ നയിക്കുക.
തൃശൂർ എൻജിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദവും ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാനേജ്‌മെന്റ് ബിരുദവും നേടിയ അജിത് കുമാർ, 1989ലാണ് കൊച്ചി റിഫൈനറിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. റിഫൈനറിയിലെ ഇൻസ്‌പെക്‌ഷൻ, സേഫ്‌റ്റി, പ്രൊജക്‌ട്സ്, മെയിന്റനൻസ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, മദ്ധ്യപ്രദേശിലെ ബിനായിലെ ഭാരത് ഒമാൻ റിഫൈനറീസ് ലിമിറ്റഡ്, കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
കൊച്ചി റിഫൈനറിയുടെ പ്രൊജക്‌ട്‌സ് വിഭാഗം മേധാവിയും ചീഫ് ജനറൽ മാനേജരുമായി പ്രവർത്തിക്കവേയാണ് അദ്ദേഹത്തെ തേടി പുതിയ ചുമതലയെത്തിയത്.
അജിത് കുമാറിന്റെ നേതൃത്വത്തിലാണ് റിഫൈനറിയിൽ സംയോജിത റിഫൈനറി വിപുലീകരണ പദ്ധതി (ഐ.ആർ.ഇ.പി), മോട്ടോർ സ്‌പിരിറ്റ് ബ്ളോക്ക് പ്രൊജക്ട് (എം.എസ്.ബി.പി) എന്നിവ പൂർത്തിയാക്കിയത്. വൈക്കം സ്വദേശിയായ അജിത് കുമാർ മംഗലത്ത് കുടുംബാംഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |