കൊച്ചി: കാഞ്ഞിരമറ്റം സ്വദേശിനി ആമിനയ്ക്ക് ഇനി സ്വന്തം വീട്ടിൽ ജപ്തി ഭീഷണിയില്ലാതെ കിടന്നുറങ്ങാം. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ ഇടപെടലിലൂടെ ബാങ്ക് ജപ്തി നോട്ടിസ് നല്‍കിയ കിടപ്പാടം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് കുടുംബം ഇപ്പോൾ.
ഇളയ മകളുടെ വിവാഹ ആവശ്യങ്ങൾക്കായി ആറ് വർഷം മുൻപാണ് വീടിരുന്ന ഒൻപത് സെന്റ് സ്ഥലം ഈടു വച്ച് ആമിനയും ഭർത്താവ് സെയ്ത് മുഹമ്മദും കീച്ചേരി സഹകരണ ബാങ്കില്‍ നിന്നു രണ്ട് ലക്ഷം രൂപ വായ്പയെടുത്തത്. സമീപകാലം വരെ വായ്പ തിരിച്ചടച്ചുകൊണ്ടിരുന്നു. എന്നാൽ സെയ്ത് മുഹമ്മദ് ക്യാൻസർ ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. ബാങ്കിൽ നിന്ന് ജപ്തി നോട്ടീസും വന്നു.
തുക തിരിച്ചടക്കാൻ ഒരു വഴിയുമില്ലാതെ ആശങ്കയോടെ ഇരിക്കുകയായിരുന്നു കുടുംബം. ഇതിനിടയിൽ ഭർത്താവിന്റെ ചികിത്സയ്ക്കായി ലേക്‌ഷോര്‍ ആശുപത്രിയില്‍ പോകാനായി, ആമിന നെട്ടൂരിലെ മകളുടെ വീട്ടിലെത്തി. അവിടെനിന്നാണ് ഹെലികോപ്റ്റര്‍ അപകടത്തിൽപ്പെട്ടപ്പോൾ തന്നെ സഹായിച്ചവരെ കാണാന്‍ ഞായറാഴ്ച യൂസഫലി എത്തിയതറിഞ്ഞത്. തുടർന്ന് അങ്ങോട്ടേക്ക് ചെല്ലുകയായിരുന്നു.
പുരയിടം ജപ്തി ഭീഷണിയിലാണെന്ന വിവരം ഒരു തുണ്ടുകടലാസിലൂടെ ആമിന യൂസഫലിയെ അറിയിച്ചു. 'ജപ്തി ചെയ്യൂല്ലാട്ടോ, ഞാൻ നോക്കിക്കൊള്ളാം' എന്ന ഉറപ്പ് അദ്ദേഹം നൽകുകയും ചെയ്തു. ഇന്നലെ രാവിലെ ലുലു ഗ്രൂപ്പ് ജീവനക്കാർ ആമിനയുടെ വീട്ടിലെത്തി, വെറും കൈയോടെ അല്ല...
കീച്ചേരി സർവ്വീസ് സഹകരണ ബാങ്കിൽ വായ്പയും കുടിശ്ശികയുമായി അടയ്ക്കാനുണ്ടായിരുന്ന 3,81,160 രൂപ അടച്ച് തീർത്തതായി അറിയിക്കുകയും, രസീത് ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് ആമിനയ്ക്ക് നൽകുകയും ചെയ്തു. കൂടാതെ സെയ്ദ് മുഹമ്മദിനുള്ള ചികിത്സാ സഹായമായി 50,000 രൂപയും യൂസഫലിയുടെ നിർദേശപ്രകാരം കൈമാറി. പടച്ചോനാണെനിക്ക് യൂസഫലി സാറിനെ കാണിച്ചുതന്നതെന്നാണ് ആമിന നിറകണ്ണുകളോടെ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |