തിരുവനന്തപുരം: വഖഫ് ബോർഡിലെ നിയമനം പി എസ് സി ക്ക് വിട്ട തീരുമാനം ഉടൻ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രതിപക്ഷത്തിന്റെ നിലപാട് ശരിവയ്ക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വിഷയത്തിൽ സർക്കാരിനുണ്ടായ ബോധോദയത്തിൽ ഏറെ സന്തോഷമുണ്ട്.നിയമസഭയിൽ തന്നെ സർക്കാർ തീരുമാനം പിൻവലിക്കണം. വിഷയത്തിന് മേൽ ചർച്ചയാകാമെന്ന സർക്കാർ നിലപാടിനെ പ്രതിപക്ഷം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
മത വിശ്വാസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ അവർതന്നെ കൈകാര്യം ചെയ്യണമെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സി ക്ക് വിടാനുള്ള തീരുമാനത്തിൽ ദുരൂഹത ഉണ്ടെന്നും വി ഡി സതീശൻ നേരത്തെ ആരോപിച്ചിരുന്നു.
സമസ്‌ത നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് വഖഫ് ബോർഡിലെ നിയമനം പി എസ് സി ക്ക് വിട്ട നടപടി ഉടൻ നടപ്പിലാക്കില്ലെന്ന പുതിയ തീരുമാനം. സമസ്‌ത സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്ല്യാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ച നടത്തിയത്. നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട നടപടി റദ്ദാക്കണമെന്നായിരുന്നു സമസ്‌ത നേതാക്കളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |