ബേൺ: ആത്മഹത്യ ചെയ്യുന്നതിനും മെഷീൻ വികസിപ്പിച്ച് സ്വിറ്റ്സർലാൻഡ്. സാർക്കോ എന്ന് പേരിട്ടിരിക്കുന്ന ഈ മെഷീനിൽ കയറികിടന്നാൽ വെറും ഒരു മിനിട്ടിനുള്ളിൽ വേദനയില്ലാതെ മരണം സംഭവിക്കുമെന്നാണ് മെഷീന്റെ നിർമാതാക്കൾ അവകാശപ്പെടുന്നത്. ദയാവധത്തിന് നിയമപരമായി അനുവാദമുള്ള സ്വിറ്റ്സർലാൻഡിലാണ് പുതിയ മെഷീൻ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അധികൃതർ മെഷീനിന് അംഗീകാരവും നൽകി.
ഡോക്ടർ ഡെത്ത് എന്നറിയപ്പെടുന്ന ഡോ ഫിലിപ്പ് നിഷ്‌കെയാണ് മെഷീൻ വികസിപ്പിച്ചത്. ദയാമരണത്തിന് സഹായിക്കുന്ന സന്നദ്ധ സംഘടനയായ എക്‌സിറ്റ് ഇന്റർനാഷണലിന്റെ ഡയറക്ടർ കൂടിയാണ് ഡോ ഫിലിപ്പ്. ശരീരത്തിനുള്ളിലെ ഓക്‌സിജന്റെയും കാർബൺ ഡയോക്‌സൈഡിന്റെയും അളവ് നൈട്രജന്റെ സഹായത്തോടെ കൃത്രിമമായി കുറയ്ക്കുന്നത് കൊണ്ടാണ് മരണം സംഭവിക്കുന്നത്. എന്നാൽ ശ്വാസം മുട്ടിയല്ല രോഗി മരിക്കുന്നതെന്ന് ഡോ ഫിലിപ്പ് പറയുന്നു. ശരീരം പൂർണമായി തളർന്നവർക്ക് പോലും ഈ യന്ത്രം പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നും ഉള്ളിൽ കയറിയ ശേഷം കണ്ണിമ ഉപയോഗിച്ച് വരെ പ്രവർത്തിപ്പിക്കാം എന്നും നിർമാതാക്കൾ പറയുന്നു. മരണം സംഭവിച്ചു കഴിഞ്ഞാൽ മൃതശരീരം സൂക്ഷിക്കാനുള്ള ശവപ്പെട്ടിയായും ഈ യന്ത്രം ഉപയോഗിക്കാം.
കഴിഞ്ഞ വർഷം മാത്രം ഏകദേശം 1300 പേരാണ് സ്വിറ്റ്സർലാൻഡിൽ ദയാവധം സ്വീകരിച്ചത്. ഇതിന് സഹായിക്കുന്ന നിരവധി സംഘടനകളും ഇവിടെയുണ്ട്. ദീർഘകാലമായ കോമയിൽ കിടക്കുന്ന രോഗികളെ മരുന്നു കുത്തിവച്ചാണ് നിലവിൽ സംഘടനകൾ മരണത്തിലേക്ക് നയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |