കോഴിക്കോട്: കല്ലായിപ്പുഴയുടെ പുനരുജ്ജീവനത്തിനായി പുഴയുടെ മനസറിഞ്ഞ് പരിസ്ഥിതി സ്നേഹികളുടെ പഠനയാത്ര. കേരള നദീ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാലിക്കറ്റ് സർവകലാശാല കാമ്പസിലേയും എ.ഡബ്ല്യു.എച്ച് കോളേജിലേയും വിദ്യാർത്ഥികളടക്കം 70 പേരാണ് കല്ലായി പുഴയിൽ യാത്ര നടത്തിയത്. ഏഴ് തോണികളിലായി കോതി അഴിമുഖം മുതൽ കടുപ്പിനിപ്പാലം വരെ നാലുകിലോമീറ്ററോളം പുനരുജ്ജീവന പഠനയാത്ര നടത്തി.
എം.കെ.മുനീർ കോഴിക്കോട് സൗത്ത് മണ്ഡലം എം.എൽ.എയായിരുന്ന കാലത്താണ് നിരന്തര സമരങ്ങളെത്തുടർന്ന് പുഴ സംരക്ഷണം സർക്കാർ ഏറ്റെടുക്കുന്നത്. ഫണ്ടും അനുവദിച്ചു. എന്നാൽ അഞ്ചുവർഷം പിന്നിട്ടിട്ടും ഒന്നും നടന്നില്ലെന്ന് കേരള നദീ സംരക്ഷണസമിതി സംസ്ഥാന കൺവീനർ ടി.വി.രാജൻ പറഞ്ഞു. ചെളി മാറ്റി ആഴം കൂട്ടുക, ശേഖരിക്കുന്ന ചെളി കടലിൽ അഞ്ചുകിലോമീറ്റർ അകലെ നിക്ഷേപിക്കുക, കൈയേറ്റം പൂർണമായി ഒഴിവാക്കുക, സർവേ നടത്തി പുഴയുടെ ഭൂമി കണ്ടെത്തുക, കല്ലായിപ്പുഴയുടെ ഉത്ഭവ സ്ഥാനമായ ചെറുകുളത്തൂർ മലനിരകളിൽ നിന്നുവരുന്ന നീർചാലുകൾ ശാസ്ത്രീയമായി നവീകരിക്കുക തുടങ്ങിയവയാണ് നദീ സംരക്ഷണസമിതിയുടെ ആവശ്യങ്ങൾ.
പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.ടി.ശോഭീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജലസേചന വകുപ്പ് അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ മോഹൻ.ജി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ശബരി മുണ്ടയ്ക്കൽ, ശശിധരൻ മാത്തോട്ടം, പി.ടി.മുഹമ്മദ്‌കോയ, നസീറലി മാങ്കാവ്, സക്കറിയ പള്ളിക്കണ്ടി, എസ്.കെ.കുഞ്ഞുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |