ആലക്കോട് : പതിവ് തെറ്റിച്ച് കനത്ത മഴ തുടർന്നതോടെ വർഷകാല കാഴ്ച മാത്രമായിരുന്ന മലയോരത്തെ വെള്ളച്ചാട്ടങ്ങൾ ഡിസംബറിലും സജീവം.കാലം തെറ്റിയുള്ള ജലക്കാഴ്ച കാണാൻ സഞ്ചാരികളുടെ തിരക്കാണ് മിക്കയിടത്തും.
കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് വെള്ളച്ചാട്ടങ്ങളാണ് കാപ്പിമല വൈതൽകുണ്ടും പൊട്ടൻപ്ലാവിനടുത്തുള്ള ഏഴരക്കുണ്ടും വൈതൽമലയുടെ ചെരുവിൽ നിന്നും ആരംഭിക്കുന്ന ആലക്കോട് പുഴയിൽ വൈതൽകുണ്ടിലെ വെള്ളച്ചാട്ടം ആരെയും ആകർഷിക്കും. കരാമരംതട്ടിൽ നിന്നും അഞ്ഞൂറ് അടിയോളം താഴ്ച്ചയിലേയ്ക്ക് പാറക്കെട്ടുകളിലൂടെ പതിക്കുന്ന ആലക്കോട് പുഴ വൈതൽകുണ്ടിലേയ്ക്ക് പതഞ്ഞിറങ്ങുന്ന കാഴ്ച മനംമയക്കും.മൂന്ന് തട്ടുകളായിട്ടാണ് ഇവിടെ വെള്ളച്ചാട്ടമുള്ളത്. ഇതിൽ ഏറ്റവും മുകളിലത്തെ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനും അവിടെ നിന്നുള്ള ദൃശ്യങ്ങൾ പകർത്തുന്നതിനുമാണ് വിനോദസഞ്ചാരികളുടെ തിരക്ക്. ജൂൺ മാസം മുതൽ നവംബർ വരെയാണ് വെള്ളച്ചാട്ടങ്ങൾ സജീവമാകാറുള്ളത്. എന്നാൽ ഈ വർഷം ജനുവരിവരെ പുഴകളിൽ നീരൊഴുക്ക് നിലനിൽക്കുമെന്നതിനാൽ ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമായി വെള്ളച്ചാട്ടങ്ങൾ മാറിയിട്ടുണ്ട്.
പ്രകൃതിഭംഗി കൊണ്ടും വാഹനങ്ങളിൽ എത്തിച്ചേരാൻ സാധിക്കുമെന്നതിനാലും വിനോദസഞ്ചാരികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നുണ്ടെങ്കിലും സർക്കാരോ ത്രിതല പഞ്ചായത്ത് ഭരണസമിതികളോ ഇവിടേയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും സജ്ജമാക്കിയിട്ടില്ല. വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചുകൊണ്ട് ഇവിടേയ്ക്കുള്ള റോഡ്, കംഫർട്ട് സ്റ്റേഷൻ, വാച്ച് ടവർ, സുരക്ഷാസൗകര്യങ്ങൾ എന്നിവ സജ്ജമാക്കുകയാണെങ്കിൽ ആലക്കോട് പഞ്ചായത്തിന്റെ ഭാഗമായുള്ള ഈ പ്രദേശത്തിന്റെ മുഖഛായ തന്നെ മാറും. പ്രദേശവാസികളായ ഒരുപറ്റം ആളുകളാണ് പുറമെനിന്നും എത്തുന്നവർക്കായി സൗകര്യങ്ങളൊരുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |