കോട്ടയം: ഒരുമിച്ച് ജനനം, ഒരേ വേദിയിൽ വിവാഹം. ഒടുവിൽ ഒരേ ദിവസം പ്രസവവും. രണ്ട് പേർക്കും കുഞ്ഞ് മാലാഖകൾ! ജീവിതത്തിലെ അത്യപൂർവ നിമിഷങ്ങളെ നെഞ്ചോട് ചേർക്കുകയാണ് ഇരട്ട സഹോദരിമാരായ കോട്ടയം തലയോലപ്പറമ്പിൽ ശ്രീപ്രിയയും ശ്രീലക്ഷ്മിയും.
കഴിഞ്ഞ 29ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് പെൺകുട്ടികൾക്ക് ഇരുവരും ജന്മമേകിയത്. ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്ന് ഇവരുടെ പ്രസവമെടുത്ത ഡോ. റെജി ദിവാകർ കേരളകൗമുദിയോട് പറഞ്ഞു.
1995 ഒക്ടോബർ 11നാണ് പരേതനായ റിട്ട.സൈനികൻ ചന്ദ്രശേഖരൻ നായർ- അംബിക ദേവി ദമ്പതികൾക്ക് ഇരട്ട കൺമണികളായി ശ്രീപ്രിയയും ശ്രീലക്ഷ്മിയും പിറന്നത്. പിന്നീട് ഇരുവരും എപ്പോഴും ഒരുമിച്ചായിരുന്നു. ഒരേപോലുള്ള വസ്ത്രധാരണം. തിരിച്ചറിയാൻ നന്നേ പ്രയാസം. നഴ്സറി മുതൽ സി.എ വരെ ഒരുമിച്ച് പഠനം. കഴിഞ്ഞ ഡിസംബർ 11ന് ഒരേ വേദിയിൽ ഒരേ മുഹൂർത്തത്തിലായിരുന്നു വിവാഹം. ശ്രീപ്രിയയുടെ ഭർത്താവ് കൊല്ലം സ്വദേശിയും കോയമ്പത്തൂർ പാർലെ-ജി കമ്പനിയിൽ മാനേജരുമായ വിനൂപ് പി. പിള്ള. ശ്രീലക്ഷ്മിയുടേത് തിരുവനന്തപുരം സ്വദേശിയും സൂപ്പർമാർക്കറ്റ് ഉടമയുമായ ആകാശ്‌നാഥ്.
കൊല്ലവും തിരുവനന്തപുരവും അയൽ ജില്ലകളാണെന്നത് വിവാഹശേഷം രണ്ടു വീടുകളിലേക്ക് പോകുന്നതിന്റെ സങ്കടത്തിന് ചെറിയൊരാശ്വാസമായി. ഒപ്പമുണ്ടെന്നു തോന്നിപ്പിക്കാൻ പിന്നെ ദിനവും ഫോൺ വിളിയും മെസേജ് അയയ്ക്കലും.
ഒരാഴ്ചയുടെ വ്യത്യാസത്തിലാണ് ഇരുവരും അമ്മയാകാൻ പോകുന്നെന്ന് അറിഞ്ഞത്. അന്നു തൊട്ടുള്ള ശുശ്രൂഷ ഡോ.റെജിയുടെ അടുത്തായിരുന്നു. ആദ്യം ശ്രീപ്രിയയാണ് അഡ്മിറ്റായത്. തൊട്ടടുത്ത ദിവസം ശ്രീലക്ഷ്മിയും. രണ്ട് പേരുടെയും ഡേറ്റ് തമ്മിൽ ഒരാഴ്ചത്തെ വ്യത്യാസമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ 29ന് ഉച്ചയ്ക്ക് ശേഷം 2.20ന് ശ്രീപ്രിയയും വൈകിട്ട് 6.20ന് ശ്രീലക്ഷ്മിയും പ്രസവിച്ചു. മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിവിട്ട ഇരുവരും തലയോലപ്പറമ്പിലെ തറവാട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |