തിരുവനന്തപുരം: 2022നെ വ്യവസായ വർഷമായി കണ്ട് സംസ്ഥാനത്ത് ഒരു ലക്ഷം ചെറുകിട സൂക്ഷ്‌മ, ചെറുകിട ഇടത്തരം സംരംഭങ്ങൾ തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻർപ്രീണർഷിപ്പ് ഡെവലപ്പ്മെന്റിനെ (കീഡ്) സംരംഭകത്വ വികസനത്തിലെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരവാദിത്വ നിക്ഷേപത്തിന്റേയും വ്യവസായത്തിന്റേയും കേന്ദ്രമാക്കി കേരളത്തെ മാറ്റും. എത്ര പേർക്ക് പരിശീലനം നൽകുന്നുവെന്നതല്ല, എത്ര സംരംഭകരെ സൃഷ്ടിച്ചുവെന്നതാകണം മാനദണ്ഡം. പശ്ചിമഘട്ട , തീര, തണ്ണീർത്തട സംരക്ഷണവയുമായി ബന്ധപ്പെട്ട പരിമിതികൾ മനസിലാക്കിയുള്ള വ്യവസായ വികസനമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.
സംരംഭകരാകാനെത്തുന്നവരെ മികച്ച സംരംഭകരാക്കി തിരിച്ചയയ്‌ക്കാനുള്ള എല്ലാ സംവിധാനവും കീഡിനുണ്ടാകണം. സംരംഭകർക്ക് സാങ്കേതികവിദ്യ, മാർക്കറ്റിംഗ്, മാനേജ്‌മെന്റ് എന്നിവയിൽ വൈദഗ്ദ്ധ്യം നൽകാൻ കഴിയുന്ന സ്ഥാപനമായി കീഡ് വികസിക്കണമെന്നും മന്ത്രി പറഞ്ഞു.
കീഡിന്റെ മാസ്റ്റർ പ്ലാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവന് മന്ത്രി കൈമാറി. കീഡിന്റെ ലോഗോയും പ്രകാശനം ചെയ്തു. വ്യവസായ അഡിഷണൽ ഡയറക്ടർ കെ. സുധീർ, കീഡ് എക്‌സിക്യുട്ടീവ് ഡയറക്ടർ ശരത് വി. രാജ്, പ്രോഗ്രാം എക്‌സിക്യുട്ടീവ് ആർ. രാഹുൽ തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |