SignIn
Kerala Kaumudi Online
Thursday, 25 April 2024 8.21 PM IST

നെല്ല് സംഭരണ ശാല മുളയിലേ നുള്ളി

plot

# തടസമായത് തണ്ണീർത്തട സംരക്ഷണ നിയമം

ആലപ്പുഴ: തോട്ടപ്പള്ളിയിൽ നെല്ല് സംഭരണ ശാല നിർമ്മിക്കാൻ കേന്ദ്ര വെയർഹൗസിംഗ് കോർപ്പറേഷൻ സംസ്ഥാന സർക്കാരിന് സമർപ്പിച്ച അപേക്ഷയിൽ അനുമതി വൈകുന്നു. തണ്ണീർത്തട സംരക്ഷണ നിയമമാണ് പ്രത്യേക അനുമതി വൈകിപ്പിക്കുന്നത്.

ദേശീയപാതയോരത്ത് തോട്ടപ്പള്ളി പുതിയ പാലത്തിന് സമീപം ഏഴുവർഷം മുമ്പാണ് രണ്ട് ഏക്കർ സ്ഥലം ഏറ്റെടുത്തത്.

എന്നാൽ ഇവിടം തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിലല്ലെന്നാണ് വെയർഹൗസിംഗ് കോർപ്പറേഷൻ അധികൃതരുടെ വാദം. സർക്കാരിൽ നിന്ന് പ്രത്യേക ഉത്തരവ് വാങ്ങിയാൽ അനുമതി നൽകാമെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനും നിർമ്മാണ അനുമതി സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനുമാണ്.

നിർമ്മാണ അനുമതിക്കായി കോർപ്പറേഷൻ നൽകിയ അപേക്ഷ ടിക്കാറാം മീണയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല മോണിട്ടറിംഗ് സമിതി നിരസിച്ചിരുന്നു. ഒരുതരത്തിലുള്ള നിർമ്മാണം അനുവദിക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്.

കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചത്.

കേന്ദ്ര - സംസ്ഥാന പദ്ധതിയായി 2014 ജനുവരി 14ന് അന്നത്തെ കേന്ദ്രമന്ത്രി കെ.വി. തോമസാണ് ഗോഡൗണിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. പദ്ധതിക്ക് 11.5 കോടി അനുവദിക്കുകയും ചെയ്തു. രാജ്യത്തെതന്നെ പൈലറ്റ് പ്രോജക്ടായിരുന്നു ഇത്. വിജയകരമായാൽ നെല്ല് ഉത്പാദിപ്പിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ആധുനിക ഗോഡൗൺ വ്യാപിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്.

ഉത്തരേന്ത്യയിൽ ഗോതമ്പ് കേടുകൂടാതെ സൂക്ഷിക്കാൻ നിർമ്മിച്ചിട്ടുള്ള മാതൃകയിലാണ് തോട്ടപ്പള്ളിയിലെ നെല്ല് സംഭരണ കേന്ദ്രവും ആവിഷ്‌കരിച്ചിരുന്നത്. പദ്ധതിക്ക് ആവശ്യമായ സ്ഥലം സംസ്ഥാന സർക്കാർ നൽകണമെന്നും സർക്കാരോ കൺസ്യൂമർഫെഡോ നിർമ്മാണം ഏറ്റെടുക്കണമെന്നുമായിരുന്നു നിബന്ധന. ഗോഡൗൺ സജ്ജമായാൽ കർഷകർ ഉത്പാദിപ്പിക്കുന്ന നെല്ല് നേരിട്ട് വേഗത്തിൽ സംഭരിക്കാനും കഴിയും.

തണ്ണീർത്തട സംരക്ഷണ നിയമത്തിൽ കുടുങ്ങിയതോടെ കർഷകർക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയാണ് തുടക്കത്തിലേ നിലച്ചത്. ഗ്രാവലിറക്കി നികത്തിത്തുടങ്ങിയ ഭാഗം മുൻമന്ത്രി വി.എസ്. സുനിൽകുമാർ ഉൾപ്പെടെയുള്ള പ്രമുഖർ സന്ദർശിച്ചിരുന്നു.

വഴി തുറന്നതും മുടങ്ങിയതും

1. സ്ഥലം അനുവദിച്ചത് യു.ഡി.എഫ് സർക്കാർ

2. സ്ഥിതിചെയ്യുന്നത് പുറക്കാട് പഞ്ചായത്ത് എട്ടാം വാർഡിൽ

3. ചതുപ്പുനിലം കൈമാറിയത് പ്രത്യേക ഉത്തരവില്ലാതെ

4. നികത്താൻ അനുവദിച്ചത് 5.5 കോടി

5. പത്ത് സെന്റോളം നികത്തിയപ്പോൾ തണ്ണീർത്തട വിവാദം

6. പുറക്കാട് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകി

7. ഇതോടെ പദ്ധതി പാതിവഴിയിൽ നിലച്ചു

ഗോഡൗൺ രൂപരേഖ

വിസ്തൃതി: 50,000 ചതുരശ്ര അടി

സംഭരണ ശേഷി: 82,000 ക്വിന്റൽ

അനുവദിച്ച തുക: 11.5 കോടി

""

പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷ പരിശോധിച്ചു. തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിലുള്ള സ്ഥലമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.

ഡെപ്യൂട്ടി കളക്ടർ, എൽ.എ വിഭാഗം

""

തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ സ്വകാര്യ വ്യക്തികൾക്ക് നിർമ്മാണാനുമതി നൽകുമ്പോൾ നെൽകർഷകർക്ക് ഗുണകരമാകുന്ന പദ്ധതി തടസപ്പെടുത്തരുത്.

സന്തോഷ്, കരിനില കർഷകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.