കോഴിക്കോട്: പി.ജി നീറ്റ് പ്രവേശന നടപടികൾ നീളുന്നതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജിലെ പി.ജി ഡോക്ടർമാർ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. നിലവിലെ ഒഴിവുകളിലേക്ക് താത്ക്കാലികമായി ഡോക്ടർമാരെ നിയമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി പി.ജി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സമരം അവസാനിപ്പിച്ചതോടെ ആശുപത്രിയുടെ പ്രവർത്തനം ഇന്നുമുതൽ സാധാരണ നിലയിലാകും.
കഴിഞ്ഞ ബുധനാഴ്ചയാണ് മെഡിക്കൽ കോളേജിലെ പി.ജി ഡോക്ടർമാർ സമരം ആരംഭിച്ചത്. ഇതേത്തുടർന്ന് ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിയ സ്ഥിതിയിലായിരുന്നു. തുടക്കത്തിൽ ഒ.പി മാത്രം ബഹിഷ്കരിച്ച സമരം രണ്ടാം ദിനം മുതൽ വാർഡ്, ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവയിലേക്കും നീണ്ടതോടെ ആശുപത്രിയിൽ എത്തുന്നവരുടെ തിരക്കും കൂടി. ഈ ആഴ്ച നടത്തേണ്ടിയിരുന്ന സർജറികളെല്ലാം നിർത്തി വെക്കുകയും ചെയ്തിരുന്നു. അതേസമയം കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് പി.ജി ഡോക്ടർമാർ വിട്ടുനിന്നിരുന്നില്ല.
ഇന്നുമുതൽ അത്യാഹിത വിഭാഗം, എമർജൻസി ഓപ്പറേഷൻ തിയേറ്റർ,ലേബർ റൂമുകൾ എന്നിവയിലേക്കും സമരം വ്യാപിപ്പിക്കാൻ തീരുമാനിച്ചതിനിടെയാണ് മന്ത്രിയുടെ ഉറപ്പ് വന്നത്. വിവിധ വിഭാഗങ്ങളിലായി 645 പി.ജി ഡോക്ടർമാർ വേണ്ടിടത്ത് 430 പേർ മാത്രമാണ് മെഡിക്കൽ കോളേജിലുള്ളത്. ഒപ്പിടാതെ സ്റ്റെപ്പന്റ് ഉപേക്ഷിച്ചുള്ള സമരമായിരുന്നു ഡോക്ടർമാർ നടത്തി വന്നിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |