ന്യൂഡൽഹി: പ്രശസ്ത അസാമീസ് കവി നീൽമണി ഫൂക്കൻ ജൂനിയറിനും ഗോവ സ്വദേശിയായ കൊങ്കണി സാഹിത്യകാരൻ ദാമോദർ മൗസോയ്ക്കും ജ്ഞാനപീഠ പുരസ്കാരം. ഫൂക്കന് കഴിഞ്ഞ വർഷത്തെയും ദാമോദർ മൗസോയ്‌ക്ക് ഈ വർഷത്തെയും പുരസ്‌കാരമാണ് ഒന്നിച്ച് പ്രഖ്യാപിച്ചത്.
2008ൽ രവീന്ദ്ര കേലേകാറിന് ശേഷം ജ്ഞാനപീഠം നേടുന്ന രണ്ടാമത്തെ കൊങ്കണി സാഹിത്യകാരനാണ് ദാമോദർ മൗസോ (77). ചെറുകഥാകൃത്ത്, നോവലിസ്റ്റ്, കോളമിസ്റ്റ്, തിരക്കഥാകൃത്ത്, സാമൂഹ്യപ്രവർത്തകൻ തുടങ്ങിയ നിലകളിൽ പ്രശസ്‌തനാണ്. കാർമേലിൻ എന്ന നോവലിന് 1983-ൽ കേന്ദ്രസാഹിത്യ അക്കാഡമി പുരസ്കാരവും സുനാമി സിമോൺ എന്ന നോവലിന് 2011ൽ വിമല വി. പൈ വിശ്വ കൊങ്കണി സാഹിത്യ പുരസ്കാരവും ലഭിച്ചു. 'തെരേ സാസ് മേം ആൻഡ് അദർ സ്റ്റോറീസ് ഫ്രം ഗോവ' എന്ന ചെറുകഥാ സമാഹാരം 2015-ൽ ഫ്രാങ്ക് ഒ'കൊനോർ അന്താരാഷ്ട്ര പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. സാഹിത്യകൃതികളിൽ ഗാഥോം, സാഗ്രന്ന, റുമാഡ് ഫൂൽ, ബുർഗിം മുജെലിം തിം, സപൻ മോഗി എന്നീ ചെറുകഥാ സമാഹാരങ്ങളും സൂദ് എന്ന നോവലും
കുട്ടികൾക്കായി രചിച്ച എക് ആഷിലോ ബബൂലോ, കാനി എക ഖോംസാച്ചി, ചിത്തരംഗി എന്നിവയും ശ്രദ്ധിക്കപ്പെട്ടു. സാഹിത്യഅക്കാഡമിയിലും പ്രവർത്തിച്ചു. ഗോവയുമായി ബന്ധപ്പെട്ട വിവിധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത മൗസോയ്‌ക്ക് കൽബുർഗി വധത്തെ അപലപിച്ചതിനെ തുടർന്ന് വധഭീഷണിയുള്ളതിനാൽ കനത്ത സുരക്ഷയുണ്ട്.
അസാമീസ് സാഹിത്യത്തിലെ ആധുനിക കവികളിൽ പ്രധാനിയാണ് 88 കാരനായ നീൽമണി ഫൂക്കൻ ജൂനിയർ. അസാമീസ് ഭാഷയിൽ നിന്ന് പുരസ്കാരം നേടുന്ന മൂന്നാമത്തെ സാഹിത്യകാരനാണ്. കൊബിത എന്ന കവിതാ സമാഹാരത്തിന് 1981ൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡും 2002ൽ സാഹിത്യഅക്കാഡമി ഫെലോഷിപ്പും ലഭിച്ചു. 1990ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |