ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടിയായി നവംബർ അവസാനം നിലനിറുത്താമെന്ന സുപ്രീംകോടതി ഉത്തരവിന്റെ മറവിൽ, ഈ മാസം ആദ്യം മുതൽ മുന്നറിയിപ്പില്ലാതെ നട്ടപ്പാതിരയ്ക്ക് വെള്ളം തുറന്നുവിട്ട് സമീപത്തെ മുന്നൂറിലേറെ വീടുകൾ വെള്ളത്തിൽ മുക്കുന്ന തമിഴ്നാടിന്റെ ക്രൂരതയും ഇതുമൂലം ജനങ്ങൾ നേരിടുന്ന ഭീഷണിയും കേരളം സുപ്രീംകോടതിയെ അറിയിക്കും.
ഈ വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നതിനു മുൻപായി വിഷയം സത്യവാങ്മൂലത്തിലൂടെ അറിയിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഇന്നലെ രാത്രി പറഞ്ഞു. ഇന്നോ നാളെയോ സത്യവാങ്മൂലം സമർപ്പിക്കും. ജലനിരപ്പ് 142 അടി പിന്നിടുന്ന ഘട്ടത്തിൽ രഹസ്യമായി ഷട്ടറുകൾ തുറക്കുകയാണ് തമിഴ്നാട്. മുന്നറിയിപ്പില്ലാതെ ഡാം തുറക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തെഴുതിയിട്ടും തമിഴ്നാട് ധാർഷ്ട്യം തുടരുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ നീക്കം. അതിനിടെ സംഭവത്തിൽ കേന്ദ്രം അടിയന്തരമായി ഇടപെണമെന്ന് ആവശ്യപ്പെട്ട് കേരള എം.പിമാർ ഇന്നലെ പാർലമെന്റിൽ പ്രതിഷേധിച്ചു.
മുന്നറിയിപ്പുകൾ നൽകിയാണ് വെള്ളം തുറന്നു വിടുന്നതെന്ന് തമിഴ്നാട് നേരത്തേ നൽകിയ സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചിരുന്നു. ഇതിന്റെ ലംഘനമാണ് ഇപ്പോൾ നടക്കുന്നതെന്നും തമിഴ്നാട് കോടതിയെ തെറ്റിദ്ധരിപ്പിച്ചതും വിശദീകരിക്കും. അണക്കെട്ടിന് ബലക്ഷയമില്ലെന്നും 151 അടി വരെ വെള്ളം ശേഖരിക്കാൻ അനുവദിക്കണമെന്നും വാദിക്കുന്ന തമിഴ്നാട് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നതു മൂലം കഴിഞ്ഞ ഒരാഴ്ചയിലേറെയായി പെരിയാർ തീരത്തെ ജനങ്ങൾ വെള്ളപ്പൊക്ക ദുരിതത്തിലാണ്. വീടുകളിൽ വെള്ളം കയറി, നിരവധി പേർക്ക് പാറപ്പുറത്തും മറ്റും താമസിക്കേണ്ടി വന്നതും ചൂണ്ടിക്കാട്ടും.
മുല്ലപ്പെരിയാർ വിഷയത്തിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ,ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, രമ്യ ഹരിദാസ് എന്നിവർ പാർലമെന്റിന് മുന്നിൽ ധർണ നടത്തി. രാജ്യസഭാ എം.പി സുരേഷ് ഗോപി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. വിഷയത്തിൽ ഇരു സംസ്ഥാനങ്ങളുമായും ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണാൻ അനുമതി ചോദിച്ചതായി ഡീൻ കുര്യാക്കോസ് പറഞ്ഞു.
വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബെഹനാൻ, അടൂർ പ്രകാശ് എന്നിവർ അടിയന്തര പ്രമേയ നോട്ടീസ് നൽകിയെങ്കിലും ലോക്‌സഭാ സ്പീക്കർ ഒാം ബിർള അനുവദിച്ചില്ല. എന്നാൽ ശൂന്യവേളയിൽ ഡീൻ കുര്യാക്കോസിനും തോമസ് ചാഴികാടനും സംസാരിക്കാൻ അനുമതി നൽകി. രാത്രിയിൽ ഷട്ടറുകൾ തുറക്കരുതെന്ന് പ്രധാനമന്ത്രി തമിഴ്നാടിന് നിർദേശം നൽകണമെന്നും അടിയന്തരമായി മേൽനോട്ട സമിതി വിളിക്കാൻ നിർദേശിക്കണമെന്നും തോമസ് ചാഴികാടൻ ആവശ്യപ്പെട്ടു.
ഷട്ടറുകളുടെ രഹസ്യ
തുറക്കൽ ഇങ്ങനെ
ഡിസം.രണ്ടിന് പുലർച്ചെ 10 ഷട്ടറുകൾ: ഒഴുക്കിയത് 8017 ഘനയടി
രാത്രി എട്ടിന് 10 : 8017
ഘനയടി
മൂന്നിന് രാത്രി 10.35ന് 9 : 7215.66 ഘനയടി
അഞ്ചിന് രാത്രി ഏഴിന് 9 : 7341.06 ഘനയടി
ആറിന് പുലർച്ചെ 4.30ന് 9 : 5668.16 ഘനയടി
രാത്രി 7.45ന് 9 : 7105.59 ഘനയടി
8.30ന് 12,654 ഘനയടിയാക്കി. 2018ലെ പ്രളയശേഷം ഇത്രയും ആദ്യം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |