ബീജിംഗ്: ചൈനയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ച് അടുത്ത വർഷം നടക്കാനിരിക്കുന്ന ബീജിംഗ് ശീതകാല ഒളിമ്പിക്സ് നയതന്ത്ര തലത്തിൽ ബഹിഷ്‌കരിക്കുമെന്ന് യു.എസ്. ഇതോടെ ബൈഡൻ ഭരണകൂടം ഔദ്യോഗിക പ്രതിനിധികളെ ഒളിമ്പിക്സിന് അയക്കില്ലെന്ന് ഉറപ്പായി. ചൈനയിലെ ഷിൻജിയാൻ പ്രവിശ്യയിൽ ഉയിഗുർ മുസ്ലീങ്ങൾക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെത്തുടർന്നാണ് ബഹിഷ്കരണം പ്രഖ്യാപിക്കുന്നതെന്ന് തീരുമാനം അറിയിച്ചു കൊണ്ട് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി വ്യക്തമാക്കി.
എന്നാൽ തീരുമാനം യു.എസ് കായികതാരങ്ങളുടെ ഒളിമ്പിക്സിലെ പങ്കാളിത്തത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം വിലക്കുമായി മുന്നോട്ടു പോകാനാണ് യു.എസ് തീരുമാനമെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ചൈന മുന്നറിയിപ്പ് നല്കി. ആശയപരവും രാഷ്ട്രീയപരവുമായ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള വേദിയല്ല ഒളിമ്പിക്സെന്നും യു.എസ് നിലപാട് തുറന്ന രാഷ്ട്രീയ പ്രകോപനമാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ വിമർശിച്ചു.
എന്നാൽ നയതന്ത്ര സംഘത്തെ അയയ്ക്കണോ വേണ്ടയോ എന്നത് ഓരോ രാജ്യത്തിന്റേയും തീരുമാനമാണെന്നും അതിൽ ഇടപെടാനില്ലെന്നും അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി പ്രതികരിച്ചു. 2008ലെ ബീജിംഗ് ഒളിമ്പിക്സിൽ അന്നത്തെ യു.എസ് പ്രസിഡന്റ് ജോർജ് ബുഷ് പങ്കെടുത്തിരുന്നു. ഈ വർഷത്തെ ടോക്യോ ഒളിമ്പിക്സിന് യു.എസ് പ്രഥമ വനിത ജിൽ ബൈഡെന്റ നേതൃത്വത്തിലുള്ള നയതന്ത്ര സംഘമാണ് പങ്കെടുത്തത്.
നയതന്ത്ര ബഹിഷ്കരണം പ്രഖ്യാപിച്ച് ന്യൂസിലാൻഡും
യു.എസിന് പിന്നാലെ ബീജിംഗ് ശീതകാല ഒളിമ്പിക്സിൽ നിന്ന് നയതന്ത്ര ബഹിഷ്കരണം പ്രഖ്യാപിച്ച് ന്യൂസിലാൻഡും. കൊവിഡ് ഭീഷണി മൂലമാണ് നയതന്ത്ര പ്രതിനിധികളെ ചൈനയിലേക്ക് അയക്കില്ലെന്ന തീരുമാനമെന്ന് ന്യൂസിലാൻഡ് ഉപപ്രധാനമന്ത്രി ഗ്രാൻഡ് റോബട്സൺ അറിയിച്ചു.
യു.എസിന്റെ തീരുമാനവുമായി ഇതിന് ബന്ധമില്ലെന്നും മന്ത്രിതലത്തിലുള്ളവരെ ഒളിമ്പിക്സിന് അയക്കില്ലെന്ന് ചൈനയെ ഒക്‌ടോബറിൽ തന്നെ അറിയിച്ചിരുന്നതായും റോബട്സൺ കൂട്ടിച്ചേർത്തു.
ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളിൽ ന്യൂസിലാൻഡിന്റെ നിലപാടിൽ മാറ്റമില്ലെന്നും അതിനെതിരെ എന്നും ശബ്ദമുയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |