തിരുവനന്തപുരം: നിയമന പട്ടികയിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാത്ത കായിക താരങ്ങൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം ഒരാഴ്ച പിന്നിട്ടിട്ടും പച്ചക്കൊടി കാണിക്കാതെ സർക്കാർ. 2010 മുതൽ 2014 വരെ വിവിധ കായിക ഇനങ്ങളിൽ ദേശീയ തലത്തിൽ നിരവധി മെഡലുകൾ സ്വന്തമാക്കിയ, കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ജോലി നൽകിയെന്ന് പറയുന്ന 54 പേരാണ് സമരത്തിലുള്ളത്. ജോലി ലഭിക്കാതെ പിന്നോട്ടില്ലെന്നാണ് സമരക്കാർ പറയുന്നത്.
മാദ്ധ്യമങ്ങൾക്ക് മുന്നിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കായിക മന്ത്രി പറയുന്നുണ്ടെങ്കിലും ഇന്നലെ വരെ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് സമരക്കാർ പറയുന്നു. നാടിന്റെ അഭിമാനം വാനോളമുയർത്തിയ കായിക താരങ്ങളെ നടുറോഡിൽ നിറുത്തുന്നത് ശരിയല്ലെന്നും അർഹമായ ജോലി നൽകണമെന്നും ആവശ്യപ്പെട്ട് ഒളിമ്പ്യൻ ഷൈനി വിൽസണും കെ.എം.ബിനുവും പ്രജുഷയും ഉൾപ്പെടെയുള്ള മുൻതാരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
സാമ്പത്തികമായി വളരെ പിന്നാക്ക അവസ്ഥയിൽ ഉള്ളവരും മുപ്പത് വയസുകഴിഞ്ഞവരുമാണ് സെക്രട്ടേറിയറ്റ് നടയിൽ സർക്കാരിന്റെ കനിവിനായി കാത്തിരിക്കുന്ന താരങ്ങളിൽ പലരും.സമരത്തിനെത്തിയ പലരുടേയും കൈയിൽ ഭക്ഷണത്തിന് പോലും പണമില്ലാത്ത ദയനീയ അവസ്ഥയാണ്. ജോലി ലഭിക്കാതെ നാട്ടിലേക്കില്ലെന്നും തിരിച്ച് വീട്ടിലേക്ക് പോകാൻ കൈയിൽ കാശില്ലെന്നും ഇവർ പറയുന്നു.ജോലിക്കായി 10 വർഷമായി കാത്തിരിക്കുന്നവരും സമരത്തിലുണ്ട്.
ഒരു വർഷം ആകുന്നു
2016-21ൽ സ്പോർട്സ് ക്വാട്ട പ്രകാരം 580 കായിക താരങ്ങൾക്ക് നിയമനം നൽകിയെന്ന് അന്നത്തെ കായിക മന്ത്രി ഇ.പി ജയരാജൻ ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഇത്രയും പേർക്ക് ജോലി നൽകിയത് റെക്കാഡാണെന്നും അവകാശപ്പെട്ടിരുന്നു. ആ ലിസ്റ്റിൽ ഉൾപ്പെട്ട 54 പേരാണ് തങ്ങൾക്കായി പ്രഖ്യാപിച്ച ജോലിക്കായി സെക്രട്ടേറിയറ്റ് പടിക്കൽ വെയിൽ കൊള്ളുന്നത്.
ജോലി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയിട്ട് ഡിസംബർ 21 ആകുമ്പോൾ ഒരു വർഷമാകും. പലതവണ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ജോലിയുടെ കാര്യത്തിനായി ഇവർ കയറി ഇറങ്ങിയെങ്കിലും ഓരോ ഒഴിവുകഴിവുകൾ പറഞ്ഞ് അധികൃതർ മടക്കുകയായിരുന്നു.
അതേസമയം കായിക താരങ്ങളുടെ നിയമനത്തിൽ വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപണമുണ്ട്. അർഹരെ തഴഞ്ഞ് അനർഹരായ പലരും ജോലിയിൽ പ്രവേശിച്ചുവെന്നാണ് ആക്ഷേപം. സ്വർണമെഡൽ നേടിയ താരങ്ങൾ സമരം ചെയ്യുമ്പോൾ അവർക്കൊപ്പം അതേയിനങ്ങളിൽ മത്സരിച്ച് വെങ്കലം നേടിയവർ ജോലികളിൽ പ്രവേശിച്ചു കഴിഞ്ഞുവെന്നാണ് വിവരം.
മൊട്ടയടിച്ച് സമരം
കഴിഞ്ഞ 7 ദിവസമായി സമരം നടത്തിയിട്ടും ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്തതിനാൽ പ്രതിഷേധത്തിന്റെ രീതി മാറ്റാൻ പോവുകയാണെന്ന് സമരത്തിന്റെ കോ ഓർഡിനേറ്ററായ പ്രമോദ് കുന്നുംപുറത്ത് പറഞ്ഞു. സമരത്തിലുള്ള പുരുഷ താരങ്ങൾ തലമൊട്ടയടിച്ച് പ്രതിഷേധിക്കാനാണ് ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |