തൃശൂർ: കഴിഞ്ഞ ദിവസമായിരുന്നു ബാങ്ക് വായ്പ കിട്ടാത്തതിന്റെ പേരിൽ യുവാവ് ആത്മഹത്യ ചെയ്തത്. പെങ്ങളുടെ വിവാഹം മുടങ്ങുമോ എന്ന് ഭയന്നാണ് തൃശൂർ ഗാന്ധിനഗർ കുണ്ടുവാറയിൽ പച്ചാലപ്പൂട്ട് വിപിൻ (26) ജീവനൊടുക്കിയത്.
രണ്ടര വർഷമായി വിപിന്റെ സഹോദരി വിദ്യയും ഷാർജയിൽ എ.സി. മെക്കാനിക്കായ നിധിനും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരും പറഞ്ഞുറപ്പിച്ചതായിരുന്നു ഇവരുടെ വിവാഹം. അടുത്ത ഞായറാഴ്ചയായിരുന്നു ചടങ്ങ് നടക്കേണ്ടിയിരുന്നത്.
പണം മോഹിച്ചല്ല താൻ വിദ്യയെ ഇഷ്ടപ്പെട്ടതെന്നും, സ്വത്തും പണവും വേണ്ടെന്ന് വിപിനോട് പറഞ്ഞിരുന്നെന്നും നിധിൻ പ്രതികരിച്ചു. ബാങ്കിൽ നിന്ന് വായ്പ ശരിയായിട്ടുണ്ടെന്നും പെങ്ങളെ വെറുംകൈയോടെ വിടാനാകില്ലെന്നുമായിരുന്നു വിപിന്റെ മറുപടി.
വിദേശത്തുള്ള ജോലി പോയാലും വേണ്ടില്ല, വിവാഹ ശേഷം മാത്രമേ തിരിച്ചുപോകുകയുള്ളൂവെന്നാണ് പ്രതിശ്രുത വരനായ നിധിന്റെ നിലപാട്. ''ജനുവരി ആദ്യവാരം തിരിച്ചെത്തണമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എങ്കിലും 41ന് ശേഷം വിദ്യയെ വിവാഹം കഴിച്ചേ മടക്കമുള്ളൂ. അച്ഛനില്ലാത്ത കുട്ടിയല്ലേ. ഇപ്പോൾ ആങ്ങളയുമില്ല. ഇനി ഞാനുണ്ടവൾക്ക് എല്ലാമായി'' നിധിൻ ഒരു സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |