കാസർകോട്: കേന്ദ്ര സംസ്ഥാന കൃഷി വകുപ്പുകൾ സംയുക്തമായി നടത്തുന്ന സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി നടത്തിപ്പിലെ കർഷക പ്രതിനിധിയോട് കൈക്കൂലി വാങ്ങിയ കൃഷി ഓഫീസറെ വിജിലൻസ് കൈയോടെ പിടികൂടി. ചെങ്കള കൃഷി ഓഫീസർ എറണാകുളം കുമ്പളം കണ്ണികാട്ടു സ്വദേശി പി.ടി അജിയെയാണ് കാസർകോട് വിജിലൻസ് ഡിവൈ. എസ്.പി കെ. വി വേണുഗോപാലനും സംഘവും അറസ്റ്റ് ചെയ്തത്.
കേരളത്തിൽ 84000 ഹെക്ടർ സ്ഥലത്ത് പ്രകൃതി സൗഹൃദ കൃഷി നടപ്പിലാക്കുന്ന പദ്ധതിയുടെ നടത്തിപ്പിനാണ് കൈക്കൂലി വാങ്ങിയത്. പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച ഹൈപവർ കമ്മിറ്റിയുടെ പ്രതിമാസ ഓണറേറിയത്തിൽ നിന്ന് പകുതി തുക വീതം കൃഷി ഓഫീസർ നിരന്തരം ആവശ്യപ്പെട്ടു. പദ്ധതിയുടെ സീനിയർ ലോക്കൽ റിസോഴ്സ് പേഴ്സൺ എടനീർ പാടി അഞ്ചാംപുരയിലെ എം.ഗോപിനാഥൻ വിജിലൻസിനെ അറിയിച്ച ശേഷം 5000 രൂപ കൃഷി ഓഫീസർക്ക് നൽകി. പിന്നാലെ, വിജിലൻസ് ഡിവൈ. എസ്.പിയും സംഘവും കൈക്കൂലിപ്പണം പിടിച്ചെടുത്തു. വിജിലൻസ് ഇൻസ്‌പെക്ടർ സിബി തോമസ്, എസ് .ഐമാരായ പി.പി. മധു, ശശിധരൻ പിള്ള, കെ. രമേശൻ, എ എസ്.ഐമാരായ വി.ടി. സുഭാഷ് ചന്ദ്രൻ, പി. വി. സതീശൻ, സഹകരണ സംഘം അസി. ഡയറക്ടർ ആർ. സുരേഷ്, ഓഡിറ്റ് ഓഫീസർ എം.പി. സുധീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പദ്ധതി നടത്തിപ്പിനായി ചുമതലപ്പെട്ട നാല് തട്ടുകളിലായുള്ള മുഴുവൻ കർഷക പ്രതിനിധികളോടും കൃഷി ഓഫീസർ അജി പണം ആവശ്യപ്പെട്ട വിവരവും പുറത്തുവന്നു. പകുതി ഓണറേറിയം തനിക്ക് കിട്ടണമെന്നും താൻ സമ്മർദ്ദം ചെലുത്തിയാണ് എല്ലാവരെയും കമ്മിറ്റിയിൽ എടുത്തതെന്നുമായിരുന്നു ഇയാൾ പറഞ്ഞിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |