ചന്ദിപ്പൂർ : യുദ്ധവിമാനമായ സുഖോയ് 30 എംകെഐയിൽ നിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ ആകാശ പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് ഒഡീഷ തീരത്തുള്ള ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ വച്ചാണ് പരീക്ഷണം നടന്നത്. വിമാനത്തിൽ നിന്ന് വിക്ഷേപിച്ച മിസൈൽ എല്ലാ ദൗത്യ ലക്ഷ്യങ്ങളും നേടിയെടുത്തതായി ശാസ്ത്രജ്ഞർ അറിയിച്ചു. ബ്രഹ്മോസ് മിസൈൽ വികസനത്തിലെ പ്രധാന നാഴികക്കല്ലായിരുന്നു ഇന്നത്തെ വിക്ഷേപണം. ഇതോടെ രാജ്യത്ത് ബ്രഹ്മോസ് മിസൈലുകളുടെ എയർ പതിപ്പിന്റെ സീരിയൽ നിർമ്മാണത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. മിസൈലിന്റെ വിവിധ റേഞ്ചുകളിലുള്ള കര, നാവിക പതിപ്പുകൾ നേരത്തെ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.
റാംജെറ്റ് എഞ്ചിന്റെ അവിഭാജ്യ ഘടകമായ പ്രധാന എയർഫ്രെയിം അസംബ്ലികൾ ഇന്ത്യൻ കമ്പനികൾ തദ്ദേശീയമായി വികസിപ്പിച്ചതാണ്. റാംജെറ്റ് ഇന്ധന ടാങ്കും ന്യൂമാറ്റിക് ഇന്ധന വിതരണ സംവിധാനവും അടങ്ങുന്ന നോൺമെറ്റാലിക് എയർഫ്രെയിം വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ബ്രഹ്മോസിന്റെ എയർ പതിപ്പ് അവസാനമായി പരീക്ഷിച്ചത് 2021 ജൂലായിലാണ്. ഇന്നത്തെ പരീക്ഷണ വിജയത്തിൽ ഡിആർഡിഒ, ബ്രഹ്മോസ് ടീം, ഇന്ത്യൻ വ്യോമസേന എന്നിവയിലെ ഉദ്യോഗസ്ഥരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രശംസിച്ചു.
ഇന്ത്യയും റഷ്യയും ചേർന്നുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ്. ബ്രഹ്മോസ് മിസൈലിന്റെ വിവിധ പതിപ്പുകൾ ഇപ്പോൾ തന്നെ ഇന്ത്യൻ സായുധ സേനകൾ സ്വന്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |