ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്‌ടർ മോശം കാലാവസ്ഥയെ തുടർന്നാണ് അപകടത്തിൽ പെട്ടതെന്ന് പ്രാഥമിക നിഗമനം. ലാൻഡിംഗിന് പത്ത് കിലോമീറ്റർ അകലെ കൂനൂരിൽ വച്ചായിരുന്നു അപകടം. കടുത്ത മഞ്ഞായിരുന്നു പ്രദേശത്താകമാനമെന്നാണ് നാട്ടുകാർ പറയുന്നത്.
11.41നായിരുന്നു സംഘം സൂലൂരിൽ നിന്നും ഊട്ടിയിലെ വെല്ലിംഗ്ടണിലേക്ക് യാത്ര തിരിച്ചത്. ഡൽഹിയിൽ നിന്നും ബിപിൻ റാവത്തുൾപ്പെടെ ഒമ്പത് പേരാണ് തമിഴ്നാട്ടിലെത്തിയത്. സൂലൂരിൽ നിന്നും അഞ്ച് പേർ കൂടി ഹെലികോപ്‌ടറിൽ കയറുകയായിരുന്നു. 12.20നായിരുന്നു അപകടം നടന്നത്. ഹെലികോപ്ടർ തകർന്നു വീഴുന്ന വലിയ ഒച്ച കേട്ട് നാട്ടുകാരാണ് ആദ്യം ഓടിയെത്തിയത്.
പിന്നാലെ വലിയൊരു തീഗോളം രൂപപ്പെട്ടെന്നും അവർ ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഏതാണ്ട് ഒന്നര മണിക്കൂറോളം തീ കത്തിജ്വലിച്ചു നിന്നു. നാട്ടുകാർ വെള്ളം ഒഴിച്ച് തീ കെടുത്താൻ ശ്രമിച്ചപ്പോഴെല്ലാം ആളിക്കത്തുകയായിരുന്നു. സംഭവമറിഞ്ഞ് സൈനിക ഉദ്യോഗസ്ഥർ എത്തിയതോടെയാണ് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്.
ഡൽഹിയിൽ നിന്നും വെല്ലിംഗ്ടണിലെ സൈനിക താവളത്തിൽ ഒരു സെമിനാറിൽ പങ്കെടുക്കാൻ വരികയായിരുന്നു ബിപിൻ റാവത്ത്. അപകടത്തിൽ അദ്ദേഹത്തിന്റെ ഭാര്യയുൾപ്പെടെ പതിനൊന്ന് പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |