പത്തനംതിട്ട: ശബരിമല തീർത്ഥാടനം തുടങ്ങുമ്പോൾ അയ്യപ്പൻമാർക്ക് പുതിയ റോഡിലൂടെ സഞ്ചരിക്കാമെന്നായിരുന്നു പുനലൂർ - പൊൻകുന്നം റോഡ് നിർമിക്കുന്ന കെ.എസ്.ടി.പി പറഞ്ഞിരുന്നത്. അവലോകനയോഗത്തിനെത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും ആത്മവിശ്വാസത്തിലായിരുന്നു. എന്നാൽ മണ്ഡലകാലം 24 ദിവസം പിന്നിട്ടു. പുനലൂർ - പൊൻകുന്നം പാതയിലേക്ക് കടക്കാനാകാതെ ഉൗടുവഴികൾ ചുറ്റിയും വഴിതെറ്റിയുമാണ് തീർത്ഥാടകരുടെ യാത്ര. അതിലും ദുരിതം അനുഭവിക്കുന്നത് പാതയുടെ ഇരുവശങ്ങളിലും താമസിക്കുന്നവരാണ്. രണ്ടുവർഷം മുൻപ് നിർമാണം തുടങ്ങിയപ്പോൾ വീടുകളിലേക്ക് വഴിയടഞ്ഞതാണ്, കുടിവെള്ളം മുടങ്ങിയതാണ്...ഇങ്ങനെ ഒരുപാട് ദുരിതങ്ങൾ നാട്ടുകാർക്കുണ്ട്.
വഴിയടഞ്ഞതു കാരണം പ്രായമുള്ളവരും ഗർഭിണികളും ബന്ധു വീടുകളിലേക്ക് മാറി. ആശുപത്രികളിൽ പോകണമെങ്കിൽ ഇതേ മാർഗമുള്ളൂ. മഴ മാറി പൊടി നിറഞ്ഞതോടെ മറ്റു രോഗങ്ങളുള്ളവരും മാറിത്താമസിക്കുന്നുണ്ട്. ഇനിയെന്ന് വീട്ടിൽ കിടന്നുറങ്ങാൻ പറ്റുമെന്ന ആകുലതകളാണ് നാട്ടുകാർക്ക്.
പുനലൂർ മുതൽ കോന്നി വരെ റോഡ് നിർമാണം എങ്ങുമെത്തിയില്ല. പലയിടത്തും സ്ഥലം ഏറ്റെടുപ്പ് നടക്കുന്നതേയുള്ളൂ. മതിയായ നഷ്ടപരിഹാരം ലഭിക്കാത്തതിലുള്ള തർക്കങ്ങൾ തുടരുന്നു.
ഉറപ്പിച്ചത് വീണ്ടും പൊളിച്ചു
കുമ്പഴ -പത്തനാപുരം റൂട്ടിൽ മല്ലശേരി ജംഗ്ഷനിൽ പ്രധാനറോഡ് അടച്ചിട്ടിരിക്കുന്നു. ഒരു വശത്തെ വീതി കുറഞ്ഞ റോഡിലൂടെയാണ് ഇരുഭാഗത്തേക്കും വാഹനങ്ങൾ പോകുന്നത്. സ്വാമിപ്പടിയിൽ നേരത്തെ മെറ്റിലിട്ട ഭാഗം റോളർ ഉപയോഗിച്ച് ഉറപ്പിച്ചിരുന്നതാണ്. ഇന്നലെ ജെ.സി.ബി കൊണ്ട് കുത്തിപ്പൊളിച്ചു. ''ഒരു ദിവസം ഉറപ്പിച്ചാൽ പിറ്റേന്ന് പൊളിച്ചിരിക്കും'' - കണ്ടു നിന്ന നാട്ടുകാർ പരിഹസിച്ചു. ഉറപ്പിച്ച ഭാഗത്ത് വെള്ളം കെട്ടി നിൽക്കുന്നത് കാരണമാണ് പൊളിച്ചതെന്നും വീണ്ടും ഉയർത്തേണ്ടി വരുമെന്നും കെ.എസ്.ടി.പി അധികൃതർ പറഞ്ഞു.
പൈപ്പ് മുറിച്ചത് നന്നാക്കിയില്ല
വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ റോഡ് നിർമാണത്തിന് മുറിച്ചുമാറ്റിയത് ഇതുവരെ നന്നാക്കിയില്ല. വേനൽക്കാലമായാൽ സ്വാമിപ്പടി ഭാഗത്ത് കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്. നാട്ടുകാർ വാട്ടർ അതോറിറ്റി ഒാഫീസിൽ പരാതിപ്പെട്ടപ്പോൾ കെ.എസ്.ടി.പി അധികൃതരെ കാണാൻ പറഞ്ഞു. പൈപ്പ് പുന:സ്ഥാപിക്കൽ തങ്ങളുടെ പണിയല്ലെന്നായിരുന്നു കെ.എസ്.ടി.പിയുടെ വിശദീകരണം.
വഴിയടച്ച് കലുങ്ക് നിർമാണം
കോട്ടാപ്പാറയിൽ നിന്ന് പുനലൂർ - പൊൻകുന്നം റോഡിലേക്ക് ഇറങ്ങാനുള്ള വഴിയും വെള്ളം ഒഴുകാനുള്ള തോടും ഒന്നു തന്നെയാണ്. വെള്ളം പതിക്കേണ്ടത് റോഡിന് അടിയിലെ കലുങ്കിലേക്കും. വെള്ളം കലുങ്കിലേക്ക് ഇറങ്ങുന്നതിന് തടസമായി ഭിത്തി കെട്ടിയിരിക്കുകയാണ്. ഇപ്പോൾ മഴ പെയ്താൽ കോട്ടപ്പാറയിൽ നിന്നുള്ള വെള്ളം റോഡിലേക്കാണ് പതിക്കുന്നത്.
18വർഷമായിട്ടും തീരുമാനമില്ല
ചിറ്റൂർ മുക്കിനും കിഴവള്ളൂർ പാലത്തിനുമിടക്ക് പുതുപ്പറമ്പിൽ രവീന്ദ്രൻ നായരുടെ വീടിന് മുന്നിലെ 13സന്റ് സ്ഥലം 2003ൽ റോഡ് നിർമാണത്തിന് ഏറ്റെടുത്തതാണ്. അപകട വളവ് ഒഴിവാക്കാൻ സ്ഥലം വിട്ടുകൊടുത്തു. റോഡിൽ നിന്ന് ഇരുപത് അടിയിലേറെ ഉയരത്തിലാണ് വീട്. സംരക്ഷണഭിത്തി കെട്ടിത്തരണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും എം.എൽ.എയ്ക്കും നിവേദനം നൽകി. ഫണ്ട് ലഭ്യമാകുമ്പോൾ സംരക്ഷണ ഭിത്തി നിർമിക്കാമെന്നാണ് മറുപടി. മണ്ണിടിഞ്ഞ് വീട് തകരുമോ എന്ന ആശങ്കയിൽ കഴിയുകയാണ് രവീന്ദ്രൻ നായർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |