തിരുവനന്തപുരം: വഖഫ് ബോർഡിൽ വർഷങ്ങളായി ജോലി ചെയ്യുന്ന താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയ ശേഷം പിന്നീടുള്ള നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടാൽ മതിയിരുന്നുവെന്ന് നിയമസഭയിൽ മുസ്ലിം ലീഗ് വാദിച്ചിരുന്നു. ബിൽ പാസായ ശേഷം വിവിധ മുസ്ലിം സംഘടനകളുടെ പ്രതിഷേധം തിരിച്ചറിഞ്ഞാണ്, നിയമനം പി.എസ്.സിക്ക് വിടുന്നതിനെ എതിർത്ത് ലീഗ് രംഗത്തെത്തിയതെന്ന് സഭയിലെ ലീഗംഗങ്ങളുടെ വിയോജനക്കുറിപ്പ് വ്യക്തമാക്കുന്നു.
ലീഗിന്റെ രാഷ്ട്രീയ നീക്കത്തിന് തടയിടുകയെന്ന തന്ത്രപരമായ സമീപനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മാറിയതും ഇതേത്തുടർന്നാണ്. ലീഗിനോട് ആഭിമുഖ്യം പുലർത്തിയിരുന്ന സമസ്ത വിഭാഗത്തെ അടർത്തിയെടുത്ത് അനുനയിപ്പിക്കാനായത് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും വിജയമായി. കാന്തപുരം എ.പി വിഭാഗം ഉൾപ്പെടെയുള്ളവരുടെ ആശങ്കകൾ ഉൾക്കൊണ്ട് അവരെ അനുനയിപ്പിക്കാൻ നേരത്തേ തന്നെ മുഖ്യമന്ത്രിക്ക് സാധിച്ചിരുന്നു. അതിന് സമാന്തരമായാണ് മുസ്ലിംലീഗിന്റെ കാർമ്മികത്വത്തിൽ മുസ്ലിംസംഘടനകളുടെ ഏകോപന സമിതി വിളിച്ചു ചേർത്ത് സമരത്തിന് കോപ്പു കൂട്ടിയത്. ലീഗിനെ ഒറ്റപ്പെടുത്തി വെട്ടിൽ വീഴ്ത്തിയാണ് ഇതിന് സി.പി.എമ്മും സർക്കാരും മറുപടി നൽകിയത്.
ലീഗംഗം പി. ഉബൈദുള്ളയുടെ വിയോജനക്കുറിപ്പിൽ നിന്ന്
30 വർഷമായി നാമമാത്രമായവരൊഴികെ താൽക്കാലിക ജീവനക്കാരെ വച്ചാണ് വഖഫ് ബോർഡ് പ്രവർത്തിക്കുന്നത്. അവരെ ഒരുമിച്ച് പിരിച്ചു വിടുന്നത് ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കും.
ബോർഡിൽ വർഷങ്ങളായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തിയ ശേഷം, പിന്നീട് വരുന്ന നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്ന രീതിയിൽ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഉചിതം.
മുസ്ലിം മതസ്ഥാപനങ്ങളുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്ന വഖഫ് ബോർഡിലേക്ക് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് മാതൃകയിൽ റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കുന്നതിനുള്ള സാദ്ധ്യതയും പരിഗണിച്ചില്ല.
ലീഗിന്റെ വഖഫ് സംരക്ഷണ റാലി ഇന്ന്
കോഴിക്കോട്: വഖഫ് ബോർഡ് നിയമന വിഷയത്തിൽ സർക്കാരുമായി സന്ധിയില്ലാസമരം പ്രഖ്യാപിച്ച മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വഖഫ് സംരക്ഷണ റാലി ഇന്ന് വൈകിട്ട് 4ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു പിറകെ സമസ്ത നേതൃത്വം പ്രക്ഷോഭത്തിൽ നിന്നു പിന്മാറിയ സാഹചര്യത്തിൽ ലീഗിന് ശക്തി തെളിയിക്കൽ കൂടിയായി മാറുകയാണ് ഈ റാലി. പൊതുസമ്മേളനത്തിൽ ചുരുങ്ങിയത് ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം വേദിയിലുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |