അമിതവേഗവും നിയമലംഘനവും സ്ഥിരം കാഴ്ച
കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങൾ അയഞ്ഞ് വാഹനങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞു തുടങ്ങിയതോടെ റോഡുകൾ വീണ്ടും കുരുതിക്കളമാകുന്നു.
പത്ത് മാസത്തിനിടെ ജില്ലയിലെ നഗര- ഗ്രാമ റോഡുകളിൽ പൊലിഞ്ഞത് 220 ജീവനുകൾ. കൂടുതലും ബൈക്ക് യാത്രക്കാർ. ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 117 പേരാണ് ഗ്രാമീണ റോഡുകളിലുണ്ടായ അപകടത്തിൽ മരിച്ചത്. 103 പേർ നഗരത്തിലും. 2557 പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടേയും നില ഗുരുതരമാണ്.
പൊലീസ് സ്ഥിരീകരണമനുസരിച്ച് 2402 അപകടങ്ങളാണുണ്ടായത്. ബൈക്ക് യാത്രക്കാരാണ് അപകടത്തിൽപ്പെട്ടവരേറെയും. കാൽനട യാത്രക്കാരായ 41പേരും ഇക്കാലയളവിൽ അപകടത്തിൽ മരിച്ചു. ഗ്രാമീണ റോഡുകളിലാണ് കാൽനടയാത്രക്കാർ കൂടുതലും മരിച്ചത്. നഗര റോഡുകളിൽ 15 പേരുടെ ജീവനുകൾ പൊലിഞ്ഞപ്പോൾ 26 പേരാണ് ഗ്രാമീണ റോഡുകളിൽ മരിച്ചത്. 390 പേർക്ക് പരിക്കേറ്റു. കൊവിഡ് വ്യാപനം കുറഞ്ഞ് നിയന്ത്രണങ്ങൾക്ക് കാര്യമായ ഇളവു നൽകിയ ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, സപ്തംബർ, ഒക്ടോബർ മാസങ്ങളിലാണ് അപകടം കുത്തനെ ഉയർന്നത്. രാത്രികാലത്ത് ട്രാഫിക് സിഗ്നലുകൾ പ്രവർത്തനരഹിതമായതും അമിതവേഗവുമാണ് മിക്ക അപകടങ്ങൾക്കും കാരണമായത്. റോഡിലെ കുഴിയും വെള്ളക്കെട്ടും ചിലയിടത്ത് വില്ലനായി.
70 ശതമാനവും ബെെക്ക് യാത്രക്കാർ
റോഡപകടങ്ങളിൽപെടുന്നവരിൽ 70 ശതമാനവും ബൈക്ക് യാത്രികരാണ്. 1684 ബൈക്ക് അപകടങ്ങളിൽ 116 പേർക്കാണ് ജീവൻ നഷ്ടമായത്.അമിതവേഗവും ട്രാഫിക് നിയമലംഘനങ്ങളുമാണ് പലപ്പോഴും അപകടത്തിലേക്ക് നയിക്കുന്നത്. അശ്രദ്ധമായ ഡ്രൈവിംഗിനൊപ്പം മൊബൈൽ ഉപയോഗവും പ്രശ്നമാകുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നതും ഹെൽമറ്റില്ലാതെ യാത്രചെയ്യുന്നതും അപകടങ്ങളുടെ എണ്ണംകൂട്ടി.
വില്ലൻ റോഡിലെ കുഴികളും
റോഡുകളിലെ പാതാളക്കുഴികൾ അപകടങ്ങളുടെ ആക്കം കൂട്ടുകയാണ്. ഇരുചക്രവാഹനങ്ങൾക്കാണ് കുഴികൾ പ്രധാന വില്ലൻ. കുഴിയിൽ ചാടിയും വെട്ടിച്ചുമുളള അപകടങ്ങൾ നിരവധിയാണ്.
കോഴിക്കോട് -ബാലുശ്ശേരി റോഡ്, കുണ്ടായിത്തോട്, മീഞ്ചന്ത ബൈപ്പാസ്, മാങ്കാവ് ബൈപ്പാസ്, മിംസ് റോഡ്, മലാപ്പറമ്പ്, ഈസ്റ്റ് ഹിൽ റോഡ് , ഗോവിന്ദപുരം തുടങ്ങി നഗരത്തിലെ ഒട്ടു മിക്ക റോഡുകളിലും അപകടം പതിയിരിപ്പുണ്ട്. അറ്റകുറ്റപ്പണിയിലെ അശാസ്ത്രീയതയും വെള്ളക്കെട്ടും മറ്റൊരു ഭീഷണിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |