ജനീവ : ഒമിക്രോൺ ഇതുവരെ 57 രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വൈറസ് കൂടുതൽ വ്യാപിക്കുന്നതിനനുസരിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തുമെന്ന് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്കി. അതേ സമയം ഒമിക്രോൺ വൈറസിനെക്കുറിച്ചുള്ള പഠനം ഇപ്പോഴും തുടരുകയാണെന്നും രോഗതീവ്രത, രോഗപ്രതിരോധ ശേഷിയെ വൈറസ് എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് അറിയാൻ കൂടുതൽ പഠനങ്ങൾ വേണ്ടി വരുമെന്നും ലോകാരോഗ്യ സംഘടനയുടെ വാരാന്ത്യ റിപ്പോർട്ടിൽ പറയുന്നു. ഡെൽറ്റ വകഭേദത്തേക്കാൾ രോഗതീവ്രത കുറവാണെങ്കിലും കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുന്നതിനാൽ ഒമിക്രോൺ മൂലം കൊവിഡ് കേസുകളിൽ വർദ്ധനവുണ്ടാകുമെന്നതിൽ തർക്കമില്ലെന്ന് സംഘടന അറിയിച്ചു.
അതേ സമയം നിർബന്ധിത വാക്സിനേഷൻ എന്ന ആശയം അനുചിതമാണെന്ന് യു.എൻ മനുഷ്യാവകാശ കൗൺസിൽ അഭിപ്രായപ്പെട്ടു. നിർബന്ധിത വാക്സിനേഷൻ നടപ്പിലാക്കാനൊരുങ്ങുന്ന രാജ്യങ്ങൾ ജനങ്ങളുടെ മനുഷ്യാവകാശങ്ങളെ പരിഗണനയിലെടുക്കേണ്ടതുണ്ടെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി. ജനങ്ങളെ ഒരു സാഹചര്യത്തിലും വാക്സിനെടുക്കാൻ നിർബന്ധിക്കരുതെന്നും വാക്സിനുകളുടെ പേരിൽ ജനങ്ങളെ വേർതിരിക്കുന്ന പ്രവണത ഒഴിവാക്കണമെന്നും ഓർമ്മിപ്പിച്ചു.
അതേ സമയം ബ്രിട്ടനിൽ ഇതുവരെ 437 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 101 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജനുവരിയോടെ രാജ്യത്ത് ഒമിക്രോണിന്റെ വ്യാപനം അതിരൂക്ഷമാകാനുള്ള സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഒമിക്രോൺ വ്യാപനം രൂക്ഷമാതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തി. 45,691 പേർക്കാണ് കഴിഞ്ഞ ദിവസം ബ്രിട്ടനിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
ജർമ്മനിയിൽ 527 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം ഫെബ്രുവരിക്ക് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. രാജ്യത്ത് പുതിയതായി 69,601 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |