തൃശൂർ : ഒറ്റ കോൺഗ്രസ് വിമതന്റെ ചിറകിൽ കോർപ്പറേഷനിൽ "വിജയിച്ച" ഇടത് മുന്നണി നിരന്തരം വിവാദങ്ങളിൽ നിറയുന്ന ആ മേയറെ കൊണ്ട് വീണ്ടും വീണ്ടും തോൽക്കുന്നു. ഫ്‌ളക്‌സിൽ എം.എൽ.എയുടെ ചിത്രത്തേക്കാൾ തന്റെ ചിത്രം ചെറുതായതിൽ പ്രതിഷേധിച്ച് വേദിയിൽ കയറാതെ രോഷം പ്രകടിപ്പിച്ച് സ്ഥലം വിട്ടതാണ് ഒടുവിലത്തെ സംഭവം.
പൂങ്കുന്നം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ഉന്നത വിജയം നേടിയവർക്കുള്ള സ്വീകരണവും ഉപഹാര സമർപ്പണമെന്ന വിജയ ദിനാചരണ പരിപാടിയിലാണ് മേയറുടെ രോഷ പ്രകടനം. നേരത്തെ പൊലീസുകാർ സല്യൂട്ട് നൽകാത്തത് പ്രോട്ടോകോൾ പറഞ്ഞ് പൊലീസ് മേധാവിക്ക് മേയർ കത്ത് നൽകിയതും വിവാദമായിരുന്നു. ഇതിനിടെ കോർപറേഷൻ വൈദ്യുതി വിഭാഗം കമ്പനിയായി മാറ്റാനുള്ള നീക്കത്തിൽ പാർട്ടിയുമായി വേണ്ട വിധം കൂടിയാലോചന നടത്തിയില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ട്രാഫിക് പരിഷ്‌കാര വിഷയത്തിലും മേയറും പൊലീസും തമ്മിൽ ഉടക്ക് നിലനിൽക്കുന്നുണ്ട്. ഇതിനൊക്കെ സി.പി.എം നേതൃത്വത്തിനും അമർഷമുണ്ട്.
കോൺഗ്രസ് വിമതനെ മേയറാക്കേണ്ടി വന്ന സി.പി.എമ്മിന് പക്ഷേ ഇപ്പോഴും എം.കെ. വർഗീസിനെ പൂർണ്ണമായി ചൊൽപ്പടിക്ക് നിറുത്താനായിട്ടില്ല. പല കാര്യങ്ങളിലും തന്നിഷ്ടപ്രകാരമാണ് മേയർ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന ആക്ഷേപം ഇടത് കൗൺസിലർമാർക്കിടയിലുണ്ട്. എം.കെ. വർഗീസ് അടക്കം കൗൺസിലിൽ എൽ.ഡി.എഫിന് 25 അംഗങ്ങളും കോൺഗ്രസിന് 24 പേരുമാണ് ഉള്ളത്. ആറ് പേർ ബി.ജെ.പിയാണ്. പൂങ്കുന്നം സ്‌കൂളിലെ ആദ്യ ഹാളിന് സമീപത്തായി സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് കണ്ടതോടെയാണ് മേയർ രോഷത്തിലായത്. ഉദ്ഘാടകനായ പി. ബാലചന്ദ്രൻ എം.എൽ.എയുടെ ചിത്രം വലുതാക്കിയും അദ്ധ്യക്ഷത വഹിക്കുന്ന മേയർ എം.കെ. വർഗീസിന്റെയും മുഖ്യാതിഥിയായി പങ്കെടുക്കുന്ന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എ ഗോപകുമാറിന്റെയും ഫോട്ടോകൾ ചെറുതാക്കിയുമായിരുന്നു ഉൾപ്പെടുത്തിയത്. ഫ്‌ളക്‌സ് കണ്ട മേയർ, പ്രോട്ടോകോൾ പ്രകാരം താനാണ് എം.എൽ.എയേക്കാൾ മുകളിലെന്നും തന്റെ അധികാരത്തെ കുറിച്ച് അറിയില്ലേയെന്നും സംഘാടകരായ അദ്ധ്യാപകരോട് ചോദിച്ച്, ക്ഷുഭിതനായി സ്ഥലം വിട്ടു. അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളുമടക്കം നൂറ് കണക്കിന് പേർ വന്നിരുന്ന പരിപാടിയായിരുന്നു. പി. ബാലചന്ദ്രൻ എം.എൽ.എ, വഴിയിൽ നിന്ന് തന്നെ സ്‌കൂളിലെ വിവരം ലഭിച്ചതോടെ മടങ്ങുകയായിരുന്നു. ഒന്നിലധികം കേന്ദ്രങ്ങളിൽ ഫ്‌ളക്‌സ് സ്ഥാപിച്ചിരുന്നു. പരിപാടി നടക്കുന്ന വേദിയിലെ ഫ്‌ളക്‌സിലാവട്ടെ എല്ലാ പടങ്ങളും തുല്യ അളവിലായിരുന്നു ഉൾപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |