ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഒാഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തും ഭാര്യയും സഞ്ചരിച്ച ഹെലികോപ്‌ടർ അപകടത്തിൽപ്പെട്ട വാർത്ത ഞെട്ടലോടെയാണ് രാജ്യതലസ്ഥാനം ശ്രവിച്ചത്. ഉച്ചയ്‌ക്ക് 12മണിയോടെ നടന്ന അപകടത്തിൽ ജനറൽ റാവത്ത് മരിച്ചെന്ന് വ്യോമസേന സ്ഥിരീകരിക്കുന്നത് വൈകിട്ട് ആറുമണിയോടെ. സംഭവത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് പാർലമെന്റിൽ പ്രസ്‌താവന നടത്തും
ദുരന്ത വാർത്ത എത്തുമ്പോൾ പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭാ യോഗം ചേരുകയായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ പാർലമെന്റിലെത്തി അപകട വാർത്ത പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ അറിയിച്ചു. ഉടൻ രാജ്നാഥ് സിംഗ് കരസേനാ മേധാവി ജനറൽ എം.എം. നരാവനെയുമായി ബന്ധപ്പെട്ടു. അദ്ദേഹം നൽകിയ വിവരങ്ങൾ രാജ്നാഥ് യോഗത്തിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ചു.
ജനറൽ റാവത്തും ഭാര്യ മധുലികയും മരിച്ച വിവരം കേന്ദ്രസർക്കാരിലെ ഉന്നതർക്ക് ലഭിച്ചെങ്കിലും പുറത്തു വിടരുതെന്ന് കർശന നിർദ്ദേശം നൽകി. ഉച്ചയ്‌ക്ക് പാർലമെന്റിൽ പ്രസ്‌താവന നടത്താൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പിന്നീടത് ഉപേക്ഷിച്ചു. കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം ഇന്ന് പ്രസ്‌താവന നടത്താനും തീരുമാനിച്ചു. തുടർന്നാണ് രാജ്നാഥ് സിംഗ് ഡൽഹിയിലെ ജനറൽ റാവത്തിന്റെ വീട്ടിലെത്തി മകളെ സന്ദർശിച്ചത്.
ജനറൽ റാവത്ത് സഞ്ചരിച്ച ഹെലികോപ്‌ടർ അപകടത്തിൽപ്പെട്ടെന്ന വാർത്ത ഉച്ചയോടെ അറിയിച്ച വ്യോമസേന വൈകിട്ട് ആറുമണിയോടെയാണ് മരണ വാർത്ത ട്വിറ്ററിലൂടെ സ്ഥിരീകരിക്കുന്നത്. വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ വിവേക് റാം ചൗധരി ഇതിനകം തമിഴ്നാട്ടിലേക്ക് പുറപ്പെട്ടിരുന്നു.
വൈകിട്ട് ആറയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌കല്യാൺ മാർഗിലെ വസതിയിൽ മന്ത്രിതല സുരക്ഷാ സമിതി യോഗം ചേർന്നു. സമിതി അംഗങ്ങളായ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിർമ്മലാ സീതാരാമൻ, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ എന്നിവർക്കൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും പങ്കെടുത്തു. ചീഫ് ഡിഫൻസ് സ്റ്റാഫ് പദവിയിലിരിക്കെ മരിച്ചതിനാൽ പിൻഗാമി ആരാകണമെന്നതും ചർച്ചയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |