കോലഞ്ചേരി: ഒരിടവേളക്ക് ശേഷം ഗ്രാമീണമേഖലകളിൽ വിവിധ സ്ഥലങ്ങളിൽ കള്ളന്മാരുടെ ശല്യമുണ്ടെന്നും മുൻകരുതൽ സ്വീകരിക്കണമെന്നും പൊലീസ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം കുന്നത്തുനാട് സ്റ്റേഷൻ പരിധിയിലെ കുന്നക്കുരുടി ഭാഗങ്ങളിൽ വീടിന്റെ കോളിംഗ് ബെൽ അടിക്കുകയും വാട്ടർടാപ്പ് തുറന്നു വിടുകയും ചെയ്തു. വീട്ടുകാർ ലൈറ്റിട്ടപ്പോൾ വൈദ്യുതിയില്ലാത്ത അവസ്ഥയായിരുന്നുവെന്നും വിവരം ലഭിച്ചതായി പൊലീസ് പറയുന്നു. ആക്രി പെറുക്കൽ, ചൂലുവില്പന, പക്ഷി വില്പന, മീൻ പിടിത്തം തുടങ്ങി വിവിധ റോളുകളിൽ ഇവർ നമുക്കു ചുറ്റുമുണ്ടെന്ന് പൊലീസ് ഓർമ്മിപ്പിക്കുന്നു.
മഴയാണ് കള്ളന്മാരുടെ ഇഷ്ടസമയം. രാത്രികളിൽ റോഡുകളിൽ ആളുകുറവായിരിക്കുമെന്നതാണ് കാരണം. മിക്ക വീടുകളിലും പത്തരയ്ക്ക് മുമ്പ് ലൈറ്റണച്ച് ഉറക്കം തുടങ്ങിയിരിക്കും. പുലർച്ചെ നേരത്തേ എഴുന്നേൽക്കുന്നവരുടെ എണ്ണത്തിലുമുണ്ടാവും കുറവ്. മോഷ്ടാക്കളുടെ ഇഷ്ടനേരമായ പുലർച്ചെ രണ്ടുമുതൽ നാലു വരെ ചുറ്റും എന്തു നടന്നാലും കാണാൻ ആളുണ്ടാവില്ല. നല്ല മഴയുള്ളപ്പോൾ വീടിന്റെ ജനലോ വാതിലോ പൊളിക്കുമ്പോൾ ശബ്ദം കേൾക്കില്ല.
കാമറ വിഷയമേയല്ല!
വീടിനു ചുറ്റും നിരീക്ഷണ കാമറകൾ സ്ഥാപിച്ചവർ ഓർക്കുക. കള്ളൻമാർ അതിലും ഹൈടെക്കാണ്. രഹസ്യ കാമറകൾ കണ്ടെത്താനുള്ള ആധുനിക സാങ്കേതിക വിദ്യകളും കാമറയിൽ ശക്തിയേറിയ എൽ.ഇ.ഡി ടോർച്ചുകൾ ഉപയോഗിച്ച് നിരീക്ഷണം മറയ്ക്കുന്ന ഉപാധികളുമായാണ് വരവ്. കള്ളന്മാരിൽ അപകടകാരികൾ തമിഴ് നാട്ടിലെ തിരുട്ടു ഗ്രാമക്കാരാണ്. കുറുവ സംഘവും എത്തിയിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. വീട്ടുകാരെ ക്രൂരമായി ഉപദ്രവിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. എതിർക്കുന്നവരെ കഠിനമായി നേരിടും. വാതിൽ തകർത്താണ് ഇത്തരക്കാർ മോഷണത്തിനെത്തുന്നത്. പകൽ സമയങ്ങളിൽ വീടിനു ചുറ്റും കറങ്ങി കൃത്യമായ അന്തരീക്ഷം മനസ്സിലാക്കിയാകും ഇവരുടെ ഓപ്പറേഷൻ. വീടുകൾ തേടി കണ്ടെത്തുന്ന സംഘമായിരിക്കില്ല മോഷണത്തിനെത്തുന്നത്. പകൽ സമയങ്ങളിൽ പ്രവർത്തിക്കുന്ന നിരീക്ഷണ കാമറകളിൽ മുഖം പതിഞ്ഞാലും തിരിച്ചറിയാതിരിക്കാനാണ് ആൾ മാറാട്ടം.
താമസിക്കുന്നതിന്റെ സമീപ മേഖലകളിൽ മോഷണം നടത്താതെ കിലോ മീറ്ററുകൾ മാറി മോഷ്ടിച്ചു മുങ്ങുകയാണ് പതിവ്.
വി.ടി.ഷാജൻ
പൊലീസ് ഇൻസ്പെക്ടർ,
കുന്നത്തുനാട്
ശ്രദ്ധിച്ചാൽ തടയാം
തൂമ്പ, മൺവെട്ടി, പിക്കാസ്, കോടാലി , വാക്കത്തി എന്നിങ്ങനെയുള്ള ആയുധങ്ങൾ വീടിന് പുറത്ത് വെക്കരുത്
ജനൽ, വാതിൽ അടച്ചെന്ന് കിടക്കും മുമ്പ് ഉറപ്പു വരുത്തുക.
വെളിയിൽ പരമാവധി ലൈറ്റുകൾ രാത്രി തെളിച്ചിടുക
അപരിചിതർ വിളിച്ചാൽ വാതിൽ തുറക്കാതെ കാര്യം തിരക്കുക
ടാപ്പുകളിൽ നിന്നും വെള്ളമൊഴുകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ടാപ്പ് തുറന്നിട്ട് പുറത്തിറക്കുക എന്ന തന്ത്രമാകാം
പൊലീസ് സ്റ്റേഷൻ നമ്പറുകളും അയൽ വാസികളുടെ നമ്പറും കരുതണം. സംശയകരമായ സാഹചര്യത്തിൽ ആരെ കണ്ടാലും പൊലീസിൽ വിവരമറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |