തൃശൂർ: ഭർത്താവ് പിടിച്ചുവച്ച തന്റെ സർട്ടിഫിക്കറ്റുകൾ വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി അനിൽകാന്തിന് എം. ടെക് ബിരുദ ധാരിയായ അയ്യന്തോൾ പുതൂർക്കരയിലെ അഞ്ജു പരാതി നൽകി. വിദേശത്ത് പോയ ഭർത്താവിനെ കണ്ടുപിടിച്ചു തരണമെന്ന് അപേക്ഷിച്ച് മെഡിക്കൽ കോളേജ് പെരിങ്ങണ്ടൂരിലെ തുളസിയും ഡി.ജി.പിയുടെ പക്കലെത്തി. ഇന്നലെ കമ്മിഷണർ ഓഫീസിൽ നടത്തിയ പരാതി പരിഹാര അദാലത്ത് കദന കഥകളുടെ വേദിയായി.
ഭർത്താവ് കരുനാഗപ്പള്ളി സ്വദേശി മനോജിൽ നിന്നും സർട്ടിഫിക്കറ്റ് കിട്ടാത്തത് കാരണം പൊതുമരാമത്ത്, വാട്ടർ അതോറിറ്റി വകുപ്പുകളിലായി ഓവർസിയർ, എൻജിനിയർ തസ്തികകളിലേക്ക് പി.എസ്.സി ആവശ്യപ്പെട്ട സർട്ടിഫിക്കറ്റ് നൽകാൻ കഴിയുന്നില്ലെന്ന് അഞ്ജു പറഞ്ഞു. ഡിവോഴ്‌സ് കേസുമായി ബന്ധപ്പെട്ട കൗൺസലിംഗ് വേളയിൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞത് വിശ്വസിച്ചതിനാൽ ഫോട്ടോകോപ്പി പോലും എടുത്തില്ല. എസ്.എസ്.എൽ.സി മുതൽ എം.ടെക് വരെയുള്ളതും ജനന സർട്ടിഫിക്കറ്റും പിടിച്ചു വച്ചിരിക്കുകയാണ്. ഒരു വർഷമായി ഡിവോഴ്‌സ് കേസ് നടന്നു വരുന്നു. 13 പവനും 16 ലക്ഷവും കൈക്കലാക്കിയാണ് ഭർതൃവീട്ടുകാരും ചേർന്ന് പീഡിപ്പിച്ചത്. വിവാഹിതയാകുമ്പോൾ വിദേശത്തായിരുന്ന മനോജ് തുടർന്ന് ജോലിക്ക് പോയില്ല. ഇപ്പോൾ ഒരു ജോലിയും ചെയ്യുന്നില്ല. മൂന്ന് വയസുള്ള കുഞ്ഞിനെയും വിട്ടു തരാതിരിക്കാൻ ശ്രമിച്ചു. ഭർത്തൃവീട്ടുകാരും ഇതിന് കൂട്ട് നിന്നു. ശാരീരിക, മാനസിക പീഡനം സഹിക്കാൻ വയ്യാതായപ്പോഴാണ് കേസ് കൊടുത്തത്. വിദേശത്ത് പോയ ഭർത്താവിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പരാതി നൽകിയ മെഡിക്കൽ കോളേജ് പെരിങ്ങണ്ടൂരിലെ തുളസി ഡി.ജി.പിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. 2018 ലാണ് തുളസിയുടെ ഭർത്താവ് സുമിത് വിദേശത്തേക്ക് പോയത്. അവിടെ മറ്റൊരു യുവതിയുമായി അടുപ്പമുണ്ടെന്ന് സംശയിക്കുന്നതായും പറഞ്ഞു. ഭർത്തൃ വീട്ടുകാരോടൊപ്പമാണ് തുളസി പരാതി നൽകാനെത്തിയത്. നടപടികളെടുക്കുമെന്ന് ഡി.ജി.പി ഉറപ്പ് നൽകി.
പൊതുജനങ്ങളോടുള്ള പൊലീസിൻ്റെ പെരുമാറ്റം സംബന്ധിച്ച് പരാതി കിട്ടിയാൽ അന്വേഷിച്ച് നടപടിയെടുക്കും. പൊലീസിന് ഊർജ്ജം നൽകാനും അവരുമായി കൂടുതൽ ഇടപെടാനുമാണ് ശ്രമിക്കുന്നത്. ആത്മാർത്ഥതയും കാര്യക്ഷമതയും ഉള്ളവരാണ് സേനയിലുള്ളത്. പൊതുജനങ്ങളുമായുള്ള സമ്പർക്കവും കൂട്ടും.
അനിൽകാന്ത്
ഡി.ജി.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |