ആലപ്പുഴ: ഇടവേളയ്ക്ക് ശേഷം ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പുറക്കാട്, തകഴി പ്രദേശങ്ങളിൽ താറാവുകൾ വ്യാപകമായി ചാകാൻ കാരണം എച്ച് 5 എൻ 1 ഇൻഫ്ലുവൻസ് ഇനത്തിൽപ്പെട്ട വൈറസുകളാണെന്ന് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
പുറക്കാട് അറുപതിൽച്ചിറ ജോസഫ് ചെറിയാന്റെ 12,000ത്തിലധികം താറാവുകളാണ് രണ്ടാഴ്ചയ്ക്കിടെ ചത്തത്. സാമ്പിൾ പരിശോധിച്ച തിരുവല്ലയിലെ പക്ഷിരോഗ നിർണയ കേന്ദ്രം പക്ഷിപ്പനിക്കുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടിയതോടെയാണ് ആദ്യം തിരുവനന്തപുരം പാലോട്ടെ സ്റ്റേറ്റ് ഇൻസ്റ്റിട്ട്യൂട്ടിലേക്കും അവിടെ നിന്ന് ഭോപ്പാലിലേക്കും സാമ്പിളുകൾ അയച്ചത്. ഇതിനിടെ നെടുമുടിയിൽ കഴിഞ്ഞ ദിവസം 8000ത്തിലധികം താറാവുകളും ചത്തു. ഇവയുടെ പരിശോധനാ ഫലം വന്നിട്ടില്ല. 2014, 2016 വർഷങ്ങളിലും കഴിഞ്ഞ ജനുവരിയിലും ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട ചെയ്തിരുന്നു.
പക്ഷികളെ കൊന്നുതുടങ്ങി
പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും കൊന്നു തുടങ്ങി. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരം 30 അംഗ ടീമിനെയാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിയോഗിച്ചിരിക്കുന്നത്. ഡോക്ടർ, മെഡിക്കൽ ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ എന്നിവരടങ്ങിയതാണ് സംഘം. ഇവർ പല സംഘങ്ങളായി വിഘടിച്ചാണ് ഓരോ ബ്ലോക്കുകളിൽ പ്രവർത്തനങ്ങൾ നടത്തുന്നത്. വീടുകളിലെ വളർത്തുപക്ഷികളെ ഉൾപ്പെടെ നശിപ്പിക്കുകയും അണുനശീകരണം നടത്തുകയും ചെയ്യുന്നുണ്ട്.
വൈറസ് പകരും, മനുഷ്യരിലേയ്ക്ക് പടരാനും സാദ്ധ്യത
1. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം
2. പക്ഷികളെ പുറത്തേക്ക് കൊണ്ടുപോകുന്നതിന് വിലക്ക്
3. എല്ലാ പക്ഷികൾക്കും ആന്റി വൈറൽ ഡ്രഗ് നൽകും
4. ഏവിയൻ ഇൻഫ്ലുവൻസ് എന്നറിയപ്പെടുന്ന പക്ഷിപ്പനി ഇൻഫ്ലുവൻസ വൈറസാണ്
5. സ്രവങ്ങൾ വഴി പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് പകരും
6. രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികൾ എന്നിവ വഴി മനുഷ്യരിലേക്ക് പടരാം
7. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാദ്ധ്യത കുറവ്
നശിപ്പിക്കേണ്ടി വരുന്ന പക്ഷികൾ: 8,000 - 10,000
ഹൈ റിസ്ക് ഗ്രൂപ്പ്
1. പക്ഷികളുമായി ഇടപഴകുന്ന കർഷകർ
2. മൃഗസംരക്ഷണവകുപ്പ് ജീവനക്കാർ
3. ഇറച്ചി, മുട്ട എന്നിവ കൈകാര്യം ചെയ്യുന്നവർ
പക്ഷി കാഷ്ഠം (വളത്തിനായി) കൈകാര്യം ചെയ്യുന്നവർ
""
രോഗം റിപ്പോർട്ട് ചെയ്ത പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ എല്ലാ പക്ഷികളെയും കൊല്ലാനാണ് തീരുമാനം. അണുനശീകരണും നടത്തും. കഴിഞ്ഞ ദിവസങ്ങളിൽ ചത്തവയുടെ സാമ്പിൽ പരിശോധനാഫലം ലഭിക്കാനുണ്ട്.
ജില്ലാ വെറ്ററിനറി മെഡിക്കൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |