ചാരുംമൂട്: പൊലീസ് സ്റ്റേഷനിൽ എസ്.ഐയെയും സി.പി.ഒയെയും കൈയേറ്റം ചെയ്യുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ സഹോദരങ്ങളെ റിമാൻഡ് ചെയ്തു. കോട്ടയം പായിപ്പാട് കോതപ്പാറ വീട്ടിൽ ഷാൻമോൻ (27), സഹോദരൻ സജിൻ റജീബ് (24) എന്നിവരാണ് നൂറനാട് പൊലീസിനെ കൈയേറ്റം ചെയ്തത്.
പൊലീസ് പറയുന്നത്: ഫർണീച്ചർ ഇൻസ്റ്റാൾമെന്റ് നടത്തുന്ന പ്രതികൾ പണം വാങ്ങിയിട്ടും സാധനങ്ങൾ നൽകാതെ കബളിപ്പിച്ചെന്ന് ചുനക്കര സ്വദേശി അബ്ദുൽ റഹ്മാൻ പരാതി നൽകിയിരുന്നു. ഈ കേസിൽ ഇരുവരെയും ബുധനാഴ്ച സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരുന്നു. സബ് ഇൻസ്പെക്ടറുടെ മുറിയിൽ വച്ച് ഇരു കക്ഷികളുമായി സംസാരിക്കുന്നതിനിടയിലാണ് പ്രതികൾ കൈയേറ്റം നടത്തിയത്. എസ്.ഐയെ പിടിച്ചുതള്ളുന്നത് തടയാൻ ശ്രമിച്ച സി.പി.ഒയെയും ഇവർ കൈയേറ്റം ചെയ്തു. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |