നെടുമങ്ങാട്: കൊവിഡ് വ്യാപനത്തിന്റെയും ലോക്ക്ഡൗണുകളുടെയും പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച വാടക ഒഴിവാക്കൽ ഉത്തരവിന്റെ ആനുകൂല്യം, താലൂക്കാസ്ഥാനത്തെ റവന്യു ടവറിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് നിഷേധിച്ചതിൽ പ്രതിഷേധം കനക്കുന്നു. ഉത്തരവ് ഭവനനിർമ്മാണ ബോർഡിന് ബാധകമല്ലെന്ന നിലപാടിലുറച്ച് വാടക ഒടുക്കുന്നതിന് വ്യാപാരികൾക്ക് മേൽ സമ്മർദ്ദം തുടരുകയാണ് അധികൃതർ. കരാർ പുതുക്കുകയും വാടക ഒടുക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടയ്ക്കാത്ത വാടകയ്ക്ക് പലിശയും കൂട്ടുപലിശയും
ചേർത്തുള്ള നോട്ടീസും വ്യാപാരികൾക്ക് അയച്ചുതുടങ്ങി.
താലൂക്കോഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, ജോയിന്റ് ആർ.ടി.ഒ, ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തുടങ്ങി ഇരുപതോളം സർക്കാർ കാര്യാലയങ്ങൾ പ്രവർത്തിക്കുന്ന നഗരഹൃദയത്തിലുള്ള സമുച്ചയമാണ് റവന്യു ടവർ. ഇവയോടൊപ്പം നൂറിലേറെ വ്യാപാരികൾ ചെറുതും വലുതുമായ സംരംഭങ്ങൾ ഇതിനുള്ളിൽ നടത്തുന്നുണ്ട്. അമ്പതിനായിരം മുതൽ രണ്ടരലക്ഷം രൂപ വരെ ഡെപ്പോസിറ്റ് നൽകിയാണ് പലരും മുറി എടുത്തിട്ടുള്ളത്. ഒന്നര ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയിലാണ് പലരുടെയും വാടക കുടിശിക.
സ്ഥാപനങ്ങൾ തുറക്കാനാകുന്നില്ല
രണ്ടാം തരംഗത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയതു മുതൽ കടകൾ തുറക്കാൻ കഴിയാത്ത അവസ്ഥയിലാണ് റവന്യു ടവറിലെ കച്ചവടക്കാർ. നഗരസഭാപ്രദേശം മൂന്ന് മാസമായി സി, ഡി കാറ്റഗറിയിലാണ്.
ഷോപ്പുകൾ ആഴ്ചയിൽ മൂന്ന് ദിവസം തുറക്കാനുള്ള അനുമതി മാത്രമാണിപ്പോഴുള്ളത് നിയന്ത്രണം ലംഘിച്ച് കടതുറന്നാൽ വലിയ തുക പിഴ ഒടുക്കണം. ലക്ഷങ്ങൾ ബാങ്ക് വായ്പ്പ എടുത്തും വീടും കിടപ്പാടവും പണയപ്പെടുത്തിയും ആരംഭിച്ച സ്ഥാപനങ്ങളാണ് അടച്ചിട്ടിരിക്കുന്നത്. വാടക കുടിശിക കാരണം വ്യാപാരികൾ ഭൂരിഭാഗം പേരും കരാർ പുതുക്കാൻ തയ്യാറായിട്ടില്ല. വാടകയെ ചൊല്ലിയുള്ള കൊമ്പുകോർക്കലിൽ നഷ്ടം വ്യാപാരികൾക്കാണ്. മുറി ഒഴിഞ്ഞ് നിയമനടപടികൾക്ക് വിധേയമാവേണ്ട സാഹചര്യമാണുള്ളത്.
സർക്കാർ ഉത്തരവിന് വിലയില്ലേ?
കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതം അനുഭവിക്കുന്ന ചെറുകിടവ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ എന്നിവരുൾപ്പെടെയുള്ളവർക്ക് സഹായകരമായ അനുബന്ധ പാക്കേജ് പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ ധനമന്ത്രിയാണ് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി സർക്കാർ വാടകയ്ക്ക് നൽകിയ കടമുറികളുടെ പ്രതിമാസ വാടക ജൂലായ് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒഴിവാക്കി സെപ്തം.30 ന് അഡിഷണൽ ചീഫ് സെക്രട്ടറി ഉത്തരവും പുറപ്പെടുവിച്ചു. എന്നാൽ, ഹൗസിംഗ് ബോർഡ് വാടകയ്ക്ക് നൽകിയിരിക്കുന്ന കടമുറികളുടെ വാടക ഒഴിവാക്കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. ഇക്കാര്യത്തിൽ സർക്കാർ ഉത്തരവ് നാളിതുവരെ ഉണ്ടായിട്ടില്ലെന്നും നിലവിലെ സാഹചര്യത്തിൽ വാടക കുടിശിക ഒഴിവാക്കാൻ സാധിക്കില്ലെന്നും ബോർഡ് തിരുവനന്തപുരം ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. ഇതിനെതിരെ മുഖ്യമന്ത്രിയെയും റവന്യു മന്ത്രിയെയും സമീപിക്കാനൊരുങ്ങുകയാണ് വ്യാപാരികളുടെ കൂട്ടായ്മ.
''''വാടക കുടിശിക കാരണം കടകളുടെ എഗ്രിമെന്റ് പുതുക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഭവന ബോർഡ് ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ ഉണ്ടാവണം. വാടക ഒഴിവാക്കൽ ഉത്തരവിലെ കടമുറികളുടെ പട്ടികയിൽ ഭവന ബോർഡിന്റെ കെട്ടിടങ്ങളെയും ഉൾപ്പെടുത്തണം.""
സി.സജി(പ്രസിഡന്റ്), ആർ. കൃഷ്ണകുമാർ (സെക്രട്ടറി)
റവന്യു ടവർ മർച്ചന്റ്‌സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |