തൃശൂർ: വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി ബസുടമകൾ. 21 മുതലാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. വ്യവസായം നടത്താൻ നിർവാഹമില്ലാത്തതിനാലാണ് നിരത്തിൽ നിന്നും ബസുകൾ പിൻവലിക്കുന്നതെന്നും അവർ പറയുന്നു. 10 കൊല്ലമായി വിദ്യാർത്ഥികളുടെ മിനിമം ചാർജിൽ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി ജനറൽ കൺവീനർ ടി. ഗോപിനാഥൻ പറഞ്ഞു. ഗതാഗത മന്ത്രിയുമായി നവംബർ 8ന് നടന്ന ചർച്ചയിൽ 10 ദിവസത്തിനുള്ളിൽ പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞിരുന്നു. വിദ്യാർത്ഥികളുമായി ചർച്ച നടന്നെങ്കിലും തീരുമാനമായില്ല. ഫെയർ സ്റ്റേജ് കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് രാമചന്ദ്രനുമായി ചർച്ച ചെയ്യണമെന്നാണ് പിന്നീട് മന്ത്രി പറഞ്ഞതെന്നും ഇന്നലെ (വ്യാഴം) നടത്താൻ നിശ്ചയിച്ചിരുന്ന സിറ്റിംഗ് മാറ്റി വച്ചെന്നും ബസുടമകൾ പറഞ്ഞു.
കൊവിഡ് കാലത്തെ വാഹന നികുതിയിൽ നിന്ന് ഒഴിവാക്കിത്തരണമെന്ന് മന്ത്രി ആന്റണി രാജുവിന് നൽകിയ നിവേദനത്തിൽ ബസുടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നര വർഷം മുൻപ് രാമചന്ദ്രൻ കമ്മിഷൻ മിനിമം ചാർജ് പത്തും വിദ്യാർത്ഥികൾക്ക് അഞ്ചുമായി വർദ്ധിപ്പിക്കാൻ ശുപാർശ ചെയ്തിരുന്നെങ്കിലും നടപ്പായില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി.
ആവശ്യപ്പെടുന്ന വർദ്ധന
മിനിമം ചാർജ് 12
കിലോമീറ്ററിൽ വർദ്ധന 10 പൈസ.
വിദ്യാർത്ഥികൾക്ക്
നിരക്കിന്റെ 50 ശതമാനം. മിനിമം ചാർജ് 6.
ഇപ്പോൾ മിനിമം ചാർജ് 1 രൂപ.
7.5 കിലോമീറ്റർ വരെ 2 രൂപ.
തുടർന്ന് ഓരോ 5 കിലോമീറ്ററിനും ഒരു രൂപ വർദ്ധന.
കൊവിഡ് കാലത്ത് കെ.എസ്.ആർ.ടി.സി ബോണ്ട് അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് നൽകാൻ തീരുമാനിച്ചത് 50 പേർക്ക് 7,500 രൂപയായിരുന്നു. ഇത് പ്രകാരം ഒരു വിദ്യാർത്ഥിക്ക് 50 കിലോമീറ്ററിന് 150 രൂപ വരും. സ്വകാര്യ ബസുകളുടെ കാര്യത്തിൽ മാത്രം ഉചിതമായ തീരുമാനം ഉണ്ടാകുന്നില്ല.
ലോറൻസ് ബാബു
ചെയർമാൻ
ബസുടമ സംയുക്ത സമിതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |