കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജയസൂര്യ സെക്രട്ടറിയും സിദ്ദിഖ് ട്രഷററുമാണ്. ഭരണസമിതി തിരഞ്ഞെടുപ്പിന്റെ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായിരുന്നു ഇന്നലെ. നാലുപേർക്കും എതിരില്ലായിരുന്നു.
വൈസ് പ്രസിഡന്റുമാരേയും നിർവാഹക സമിതി അംഗങ്ങളെയും തിരഞ്ഞെടുക്കാൻ 19ന് വോട്ടെടുപ്പ് നടത്തും. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ആശാ ശരത്, മണിയൻപിള്ള രാജു, ശ്വേതാമേനോൻ എന്നിവരാണ് മത്സരിക്കുന്നത്.
11 അംഗ നിർവാഹക സമിതിയിലേക്ക് 14പേർ മത്സരിക്കുന്നുണ്ട്. ബാബുരാജ്, ഹണി റോസ്, ലാൽ, ലെന, മഞ്ജുപിള്ള, നാസർ ലത്തീഫ്, നിവിൻ പോളി, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്‌മി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിവരാണ് സ്ഥാനാർത്ഥികൾ.
ഹോട്ടൽ ക്രൗൺ പ്ളാസയിൽ 19ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് വോട്ടെടുപ്പ്. മൂന്നരയോടെ ഫലം പ്രഖ്യാപിക്കും. അഡ്വ. മനോജ് ചന്ദ്രനാണ് റിട്ടേണിംഗ് ഓഫീസർ. കുഞ്ചൻ, പൂജപ്പുര രാധാകൃഷ്ണൻ എന്നിവരാണ് തിരഞ്ഞെടുപ്പ് ഓഫീസർമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |