കോഴിക്കോട്: അറബിക്കടലിന്റെ ഓരത്ത് മുസ്ലിം ലീഗ് തീർത്ത ജനസാഗരം പ്രതിഷേധത്തിരമാലകൾ വീശിയടിക്കുന്നതായി. വഖഫ് ബോർഡ് നിയമന വിഷയത്തിൽ സർക്കാർ തീരുമാനം പിൻവലിക്കുംവരെ വിട്ടുവീഴ്ചയ്ക്കില്ലെന്ന പ്രഖ്യാപനവുമായുള്ള മഹാറാലി ലീഗിന്റെ സംഘാടനശേഷി വിളിച്ചോതുന്നതായിരുന്നു.
ഇന്നലെ ഉച്ചയോടെ തന്നെ നഗരത്തിലേക്ക് ലീഗ് അണികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. വൈകുന്നേരമായപ്പോഴേക്കും കോഴിക്കോട് കടപ്പുറത്ത് ആയിരക്കണക്കിന് കണക്കിന് അണികൾ തിങ്ങിനിറഞ്ഞു. സമീപത്തെ റോഡും നിറഞ്ഞുകവിഞ്ഞിരുന്നു.
വഖഫ് നിയമനം പി.എസ്.സി ക്ക് വിടാനുള്ള തീരുമാനം ഉടനെ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രക്ഷോഭത്തിൽ നിന്നു പിന്മാറിയതോടെ, മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത വഖഫ് സംരക്ഷണ റാലി അപ്രസക്തമെന്ന് വിലയിരുത്തപ്പെട്ട സാഹചര്യത്തിൽ അതൊരു വെല്ലിവിളിയായി ഏറ്റെടുക്കുകയായിരുന്നു പാർട്ടി നേതൃത്വം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രാതനിധ്യം ഉറപ്പാക്കാൻ പരമാവധി ശ്രമിച്ചിരുന്നു.
കൂട്ടത്തിൽ ആരുമില്ലെങ്കിലും ലീഗിന്റെ ശക്തി കോഴിക്കോട് കടപ്പുറത്ത് കാണാം എന്നു പ്രഖ്യാപിച്ച് സംഘടിപ്പിച്ച റാലിയിൽ ആയിരങ്ങൾ അണിചേർന്നു. മണിക്കൂറുകളോളം ലീഗ് പ്രവർത്തകരുടെ പ്രവാഹമായിരുന്നു നഗരവീഥികളിലൂടെ.
വഖഫ് ബോർഡ് നിയമനം സംബന്ധിച്ച വിഷയത്തിൽ പള്ളികളെ മറയാക്കിയെന്ന വാദമുയർത്തി പ്രതിഷേധം തകർക്കാൻ ശ്രമിച്ചവർക്കുള്ള ചുട്ട മറുപടിയാണ് ഈ മഹാറാലിയെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. പള്ളികൾ പ്രതിഷേധവേദിയാക്കാൻ ലീഗ് എവിടേയും ആഹ്വാനം ചെയ്തിട്ടില്ല. സംയുക്ത സമരസമിതി പ്രഖ്യാപിച്ച തീരുമാനങ്ങളെ ലീഗിനുമേൽ കെട്ടിവെച്ച് അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. അതിൽ ലീഗ് പേടിച്ചില്ലെന്നതിന്റെ തെളിവാണ് ഇവിടെ കാണുന്നതെന്നും അദ്ദേഹം സ്വാഗതപ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയ്ക്ക് കർഷകരുടെ മുന്നിൽ മുട്ടു മടക്കേണ്ടിവന്ന സാഹചര്യം കേരളത്തിൽ വഖഫ് വിഷയത്തിൽ പിണറായി വിജയനെയും കാത്തിരിക്കുകയാണെന്ന് ഡോ.എം.കെ.മുനീർ പറഞ്ഞു. നിയമസഭയിൽ കൊണ്ടുവന്ന ഭേദഗതി നിയമസഭയിൽ തന്നെ തിരുത്തണം. അല്ലാതുള്ള ഒരു ഒത്തുതീർപ്പിനും ലീഗ് തയ്യാറല്ല.
വഖഫ് ബോർഡ് നിയമന വിഷയത്തിൽ കേരളത്തിലുയർന്ന പ്രതിഷേധം ഇനിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചറിയേണ്ടതുണ്ടെന്ന് തമിഴ്‌നാട് വഖഫ് ബോർഡ് ചെയർമാൻ എം.അബ്ദുറഹ്‌മാൻ പറഞ്ഞു.
കെ.പി.എ.മജീദ്, കെ.എം.ഷാജി, വി.കെ.ഇബ്രാഹിംകുഞ്ഞ്, മുനവറലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, സി.പി.ചെറിയ മുഹമ്മദ്, പി.എം.സാദിഖലി, അബ്ദുറഹ്‌മാൻ രണ്ടത്താണി, എം.സി.മായിൻഹാജി, പി.കെ.ഫിറോസ് തുടങ്ങിയവരും പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |