തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചയാളുടെ സ്വർണ്ണമോതിരം കാണാതായെന്ന മകന്റെ പരാതിയിൽ മൃതദേഹം പൊതിഞ്ഞു കെട്ടിയ ജീവനക്കാർക്ക് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. വീഴ്ച കണ്ടെത്തിയാൽ നിയമ നടപടികൾ സ്വീകരിക്കണമെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കമ്മിഷൻ ഉത്തരവ് നൽകി. ചെമ്പഴന്തി സ്വദേശി കെ. അശോക് കുമാറിന്റെ പരാതിയിലാണ് നടപടി. മരിച്ചയാളുടെ കൈയിൽ നിന്ന് മോതിരം ഊരിയെടുക്കാൻ കഴിയാത്തതിനാൽ മോതിരം ഉൾപ്പെടെ മൃതദേഹം പൊതിഞ്ഞു കെട്ടിയതായി മെഡിക്കൽ കോളേജ് പൊലീസ് റിപ്പോർട്ട് നൽകി. ഇക്കാര്യം പരാതിക്കാരനെ അറിയിക്കുന്നതിലും മൃതദേഹത്തോടൊപ്പം മോതിരം സൂക്ഷിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നതിലും ജീവനക്കാർ വീഴ്ച വരുത്തി. കൊവിഡായതിനാൽ ആശുപത്രി ജീവനക്കാർക്കൊഴികെ മറ്റാർക്കും മൃതദേഹം കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നില്ല. മോഷണം നടന്നതിന് തെളിവില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. തെളിവില്ലാത്ത സാഹചര്യത്തിൽ ആശുപത്രി ജീവനക്കാർക്കെതിരെ കേസെടുക്കുന്നത് അവരുടെ മനോവീര്യം തകർക്കുമെന്നും അപമാനത്തിന് കാരണമാകുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി. മോഷണം നടന്നതായി വ്യക്തമായിട്ടും നീതി ലഭ്യമാകാത്തത് സാമാന്യ നീതി നിഷേധമാണെന്ന് പരാതിക്കാരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |