SignIn
Kerala Kaumudi Online
Thursday, 25 April 2024 1.48 PM IST

കരളുരുകും വാർത്ത അറിയാതെ പ്രദീപിന്റെ അച്ഛൻ...

pradeep-mother

തൃശൂർ: കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മലയാളി ജൂനിയർ വാറന്റ് ഓഫീസർ എ. പ്രദീപ് (37) മരിച്ച വിവരം അച്ഛൻ രാധാകൃഷ്ണനെ എങ്ങനെ അറിയിക്കും?. കണ്ണീർക്കയത്തിന് നടുവിലായ പ്രദീപിന്റെ അമ്മയ്ക്കും ബന്ധുക്കൾക്കും ഉത്തരമില്ല. അടുത്തിടെ, ശ്വാസതടസം ഗുരുതരമായപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് പ്രദീപ് ഓടിയെത്തി. അച്ഛനോടൊപ്പം നിന്ന് പരിചരിച്ച് അല്പം സുഖപ്പെട്ടപ്പോൾ തിരികെ വീട്ടിലെത്തിച്ച്, മകന്റെ പിറന്നാൾ ആഘോഷിച്ച ശേഷമായിരുന്നു പ്രദീപിന്റെ മടക്കം. ജോലിയിൽ പ്രവേശിച്ച് നാലാം ദിവസമായിരുന്നു അപകടം.

വെന്റിലേറ്ററിൽ കഴിയുന്നതിന് സമാനമായ നിലയിലായിരുന്ന അച്ഛനായി വീട്ടിൽ ഓക്‌സിജൻ സിലിണ്ടർ സ്ഥാപിച്ചിരുന്നു. എഴുന്നേറ്റ് നടക്കാൻപോലും പ്രയാസം. വീടിനുചുറ്റും ജനങ്ങൾ, മന്ത്രി, കളക്ടർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ...

പക്ഷേ, രാധാകൃഷ്ണനെ ഒന്നും അറിയിക്കാതിരിക്കാനായി ആരും വീട്ടിനുള്ളിൽ കയറിയില്ല. മുറിക്കുള്ളിൽ അമ്മ കുമാരി മാത്രമുണ്ട് തുണയ്ക്ക്. ബുധനാഴ്ച രാത്രി വീടിനു ചുറ്റും തടിച്ചുകൂടിയവരുടെ വാക്കുകളിൽ നിന്നാണ് മകന്റെ ദാരുണാന്ത്യം അമ്മ അറിയുന്നത്.

നെഞ്ചുപൊട്ടിക്കരയണമെന്നുണ്ടായിരുന്നു, ഭർത്താവ് കേൾക്കുമെന്നോർത്ത് വേദന കടിച്ചമർത്തി. ഒന്നും അറിയാത്തമട്ടിൽ കണ്ണീരു തുടച്ച് അടുത്തിരുന്നു. അച്ഛന്റെ അസുഖം കാരണം, ജോലിയിൽ നിന്ന് സ്വയം വിരമിച്ച് നാട്ടിൽക്കഴിയണമെന്ന് പ്രദീപ് ആഗ്രഹിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. പ്രിയ സുഹൃത്തിന്റെ വേർപാട് അവർക്കും താങ്ങാനാവുന്നില്ല.

വീടിന്റെ നെടുന്തൂൺ,

എന്തിനും മുന്നിൽ

ജനറൽ ബിപിൻ റാവത്തിനൊപ്പമുള്ള യാത്രാദൗത്യം പ്രദീപ് സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നാണ് മന്ത്രി കെ. രാജൻ പ്രതികരിച്ചത്. 2004ലാണ് പ്രദീപ് വ്യോമസേനയിൽ ചേർന്നത്. അന്നു മുതൽക്കേ എന്തിനും ഏതിനും മുന്നിലുണ്ടായിരുന്നു. എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കശ്മീർ അടക്കം രാജ്യത്തിന്റെ വിവിധ സംഘർഷപ്രദേശങ്ങളിൽ സേവനം അനുഷ്ഠിച്ചു. മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷനുകളിലും കേരളത്തിലെ പ്രളയക്കെടുതിയിലും പ്രദീപിന്റെ സേവനം പ്രശംസ പിടിച്ചുപറ്റി. ആറു മാസം മുൻപാണ് കോയമ്പത്തൂർ സൂളൂരിലെത്തിയത്.

രാപ്പകലില്ലാതെ മണ്ണിൽ പണിയെടുത്താണ് രാധാകൃഷ്ണൻ രണ്ടു മക്കളെയും വളർത്തിയത്. സ്ഥലം പാട്ടത്തിനെടുത്തായിരുന്നു കൃഷി. അമ്മയ്ക്കും ജോലിയുണ്ടായിരുന്നില്ല. പ്രദീപിന് ജോലി കിട്ടിയതോടെയാണ് കുടുംബം പച്ചപിടിച്ചത്. സഹോദരൻ പ്രസാദ് മെഡിക്കൽ റെപ്രസെന്ററ്റീവാണ്.

""2018 ൽ കേരളത്തിലെ പ്രളയകാലത്ത് സ്വയം സമർപ്പിതമായി നിലകൊണ്ട പ്രദീപ് നാടിന് അഭിമാനമായി മാറി. നാട്ടുകാർക്കെല്ലാം ഏറെ പ്രിയപ്പെട്ടവനുമായിരുന്നു.""

മന്ത്രി കെ. രാജൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HELICOPTER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.