ന്യൂഡൽഹി : മേജർ ജനറലായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് ഹെലികോപ്ടർ അപകടത്തിന്റെ രൂപത്തിൽ ബ്രിഗേഡിയർ ലഖ്വിന്ദർ സിംഗ് ലിദ്ദറിന്റെ ജീവൻ വിധി കവർന്നത്. ഹരിയാനയിലെ പഞ്ച്കുള സ്വദേശിയാണ് ബ്രിഗേഡിയർ എൽ.എസ്. ലിഡർ. ജമ്മു കാശ്മീർ റൈഫിൾസ് രണ്ടാം ബറ്റാലിയൻ കമാൻഡറായിരുന്ന ലിദ്ദർ കഴിഞ്ഞ ഒരു വർഷത്തിലേറെയായി ബിപിൻ റാവത്തിന്റെ ഡിഫൻസ് അസിസ്റ്റന്റ് ആയി പ്രവർത്തിക്കുകയായിരുന്നു.
വിശിഷ്ട സേവാ മെഡൽ, സേനാ മെഡൽ തുടങ്ങിയ ബഹുമതികൾ നൽകി രാജ്യം ആദരിച്ച ലിദ്ദർ, മേജർ ജനറലായി സ്ഥാനക്കയറ്റത്തിനുള്ള അനുമതി ലഭിച്ചതിനെ തുടർന്ന് ഡിവിഷൻ ഓഫീസർ സ്ഥാനം ഏറ്റെടുക്കാനിരിക്കെയാണ് വിടപറഞ്ഞത്. പ്രതിരോധ ഗവേഷണ മേഖലയിലും ലിദ്ദർ പ്രഗത്ഭനായിരുന്നു. സെന്റർ ഫോർ ലാൻഡ് വാർഫെയർ സ്റ്റഡീസിന് വേണ്ടിയാണ് ലിഡർ അവസാനമായി പ്രബന്ധം തയാറാക്കിയത്.
സൈനിക പാരമ്പര്യമുള്ള കുടുംബത്തിലാണ് ലിദ്ദറുടെ ജനനം. കേണൽ മെഹംഗ സിംഗ് ആയിരുന്നു ലിഡറുടെ പിതാവ്. പഞ്ച്കുളയിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം നാഷണൽ ഡിഫൻസ് അക്കാഡമിയിൽ ചേർന്നു. 1990ൽ ജമ്മു കാശ്മീർ റൈഫിൾസിന്റെ ഭാഗമായതോടെയാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം. കസഖിസ്ഥാൻ എംബസിയിൽ ഡിഫൻസ് അറ്റാഷെയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ഗീഥിക ഡൽഹിയിൽ സ്കൂൾ അദ്ധ്യാപികയാണ്. ലിദ്ദറുടെ ഏകമകൾ പതിനാറുകാരി ആഷ്ന എഴുതിയ " ഇൻ സെർച്ച് ഒഫ് എ ടൈറ്റിൽ : മ്യൂസിംഗ്സ് ഒഫ് എ ടീനേജർ " എന്ന പുസ്തകത്തിന്റെ പ്രകാശനം കഴിഞ്ഞ നവംബർ 27നായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |