ഇന്ത്യയിൽ അടിയന്തരമായി പരിഹാരം കാണേണ്ട ഏതെങ്കിലും ജനകീയ പ്രശ്നത്തിലേക്ക് ഭരണകൂട ശ്രദ്ധ പതിയാൻ ആർക്കെങ്കിലുമൊക്കെ ജീവൻ നഷ്ടപ്പെടേണ്ട അവസ്ഥ ഉണ്ടാകരുത്. ഇതു പറയാൻ കാരണം കേരളത്തിന്റെ ഉറക്കം കെടുത്തുന്ന മുല്ലപ്പെരിയാർ അണക്കെട്ടാണ്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ പലയാവർത്തി അണക്കെട്ടു തുറന്നുവിടേണ്ടിവന്നു. കണക്കിലേറെ മഴ പെയ്യുമ്പോൾ അണക്കെട്ടിൽ ജലനിരപ്പ് അപകടകരമാംവിധം ഉയരുന്നത് സ്വാഭാവികമാണ്. അങ്ങനെ വരുമ്പോൾ ഷട്ടറുകൾ തുറക്കുകയല്ലാതെ വേറെ വഴിയില്ല. എന്നാൽ ഇങ്ങനെ വെള്ളം തുറന്നുവിടുമ്പോൾ പെരിയാർ തീരദേശവാസികൾക്ക് മതിയായ മുന്നറിയിപ്പു നല്‌കേണ്ടത് അത്യാവശ്യമാണ്. സുരക്ഷിതമായി മാറിത്താമസിക്കാൻ സൗകര്യമുണ്ടാക്കുന്നതിനാണ് ഈ മുന്നറിയിപ്പ്. എന്നാൽ മുല്ലപ്പെരിയാറിന്റെ നിയന്ത്രണം കൈവശം വച്ചിരിക്കുന്ന തമിഴ്‌നാട് ജനങ്ങൾക്ക് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ സമയം നല്കും വിധമുള്ള മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്ന ക്രൂരത തുടരുകയാണ്. ഇതുകാരണം മുന്നൂറിലധികം കുടുംബങ്ങൾ കുറെ ദിവസങ്ങളായി വെള്ളത്തിലായിരിക്കുകയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി സെക്കൻഡിൽ 12654 ഘന അടി വെള്ളമാണ് അണക്കെട്ടിൽനിന്ന് പുറത്തേക്കൊഴുക്കിയത്. കഴിഞ്ഞ രണ്ടാഴ്‌ചയായി എല്ലാ ദിവസവും ഷട്ടറുകൾ തുറന്നുവച്ച നിലയിലാണ്. വെള്ളത്തിന്റെ അളവിൽ വ്യത്യാസമുണ്ടെന്നു മാത്രം. തമിഴ്‌നാടിന്റെ നെറികെട്ട പ്രവൃത്തിയും സംസ്ഥാന സർക്കാരിന്റെ അവഗണനയും കൂടിയായപ്പോൾ ജനജീവിതം കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്. മുന്നൂറു കുടുംബങ്ങൾ ദിവസങ്ങളായി വെള്ളത്തിലായിട്ടും സർക്കാർ പ്രശ്നം ഗൗരവത്തോടെ കാണുന്നില്ല. വെള്ളപ്പാച്ചിലിൽ ആരെങ്കിലും ഒഴുകിപ്പോകുന്നതിനു വേണ്ടിയാണോ ഭരണകൂടങ്ങൾ കാത്തിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിലനിറുത്താൻ തമിഴ്‌നാട് സുപ്രീംകോടതിയുടെ അനുമതി സമ്പാദിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ കേസിൽ വർഷങ്ങളായി കേരളത്തിന് തിരിച്ചടികളേ ഉണ്ടായിട്ടുള്ളൂ. ഒന്നേകാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള അണക്കെട്ടു നേരിടുന്ന സുരക്ഷാഭീഷണിയും ഇതുമൂലം സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന അപകട ഭീഷണിയും സമർത്ഥമായി അവതരിപ്പിക്കാനോ അനുകൂല ഉത്തരവ് നേടാനോ കേരളത്തിനു കഴിയാതെ പോവുകയായിരുന്നു.
മുല്ലപ്പെരിയാർ പ്രശ്നത്തിൽ തമിഴ്‌നാടിന്റെ വെല്ലുവിളി നേരിടാൻ കേരളം ഇനിയും പഠിക്കേണ്ടതായിട്ടുണ്ട്. അണക്കെട്ടുമായി ബന്ധപ്പെട്ട് സുരക്ഷാപ്രശ്നങ്ങളുണ്ടായാൽ ഉടനടി ഇടപെടാൻ പോലുമുള്ള സംവിധാനങ്ങളില്ല. കൂടിയാലോചന നടത്താൻ വേണ്ടിയുള്ള മുല്ലപ്പെരിയാർ സെല്ലും ഉപദേശക സമിതിയുമൊന്നും നിലവിലില്ല. പ്രശ്നമുണ്ടായാൽ തമിഴ്‌നാട് സർക്കാരിന് കത്തയച്ചു കാത്തിരിക്കുകയാണ് ഇപ്പോഴത്തെ രീതി. എം.പിമാരും എം.എൽ.എമാരുമൊക്കെ ഒറ്റതിരിഞ്ഞ് പ്രതിഷേധിക്കുന്നുണ്ട്. ഈ വിഷയത്തിൽപ്പോലും രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നില്‌ക്കാൻ കഴിയുന്നില്ല. തമിഴ്‌നാടിന് തുണയാകുന്നത് ഈ സമീപനമാണ്.
മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വത പരിഹാരം പുതിയ അണക്കെട്ടാണെന്ന സംസ്ഥാനത്തിന്റെ നിലപാട് സുപ്രീംകോടതിയെക്കൊണ്ട് അംഗീകരിപ്പിക്കാൻ സകല വഴികളും തേടുക എന്നതാണ് സംസ്ഥാന സർക്കാരിനു മുമ്പിലുള്ള ഏകമാർഗം. കോടതി മുമ്പാകെയിരിക്കുന്ന കേസിൽ ഇനി സംസ്ഥാനത്തിന്റെ വാദവും അതിനുവേണ്ടിയുള്ളതാകണം. പുതിയ അണക്കെട്ട് വന്നാൽ തങ്ങൾക്ക് വെള്ളം കിട്ടാതാകുമെന്ന തമിഴ്‌നാടിന്റെ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് അവരെ ബോദ്ധ്യപ്പെടുത്തണം. രാഷ്ട്രീയ തലത്തിൽത്തന്നെ ഇതിനായുള്ള അർത്ഥപൂർണമായ ഉന്നതതല ചർച്ചകൾക്കു കളമൊരുക്കണം. ഈ മഴക്കാലം കഴിയുന്നതോടെ ഡാമിലെ ജലനിരപ്പ് താഴും. വെള്ളപ്പൊക്ക ഭീതിയും ഒഴിയും. അടുത്ത മഴക്കാലത്തും ഇതാവർത്തിക്കും. അതിനു മുമ്പെങ്കിലും ഇരുസംസ്ഥാനങ്ങൾക്കും സ്വീകാര്യമായ പരിഹാരം കണ്ടുപിടിക്കാൻ കഴിഞ്ഞെങ്കിലെന്നാണ് ജനങ്ങളുടെ പ്രാർത്ഥന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |