₹ഏറ്റവും സീനിയർ കരസേനാ മേധാവി എം.എം നരാവനെ
ന്യൂഡൽഹി: അടുത്ത സംയുക്തസേനാ മേധാവിയെ നിശ്ചയിക്കുന്നതിനുള്ള നീക്കം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാകാര്യ മന്ത്രിതല സമിതിയിൽ ഒരു വട്ടം ചർച്ച നടന്നു. ഇതനുസരിച്ച് സാദ്ധ്യതയുള്ള പേരുകളുടെ ഫയൽ തയ്യാറായി വരുന്നതായി പ്രതിരോധ, സുരക്ഷാ വൃത്തങ്ങൾ സൂചിപ്പിച്ചു.
സി.ഡി.എസിന്റെ നിയമനം സങ്കേതികമായി അടിയന്തര സ്വഭാവമുള്ളതല്ല. സേനകളുടെ മേധാവികൾക്ക് എക്സിക്യൂട്ടീവ് അധികാരങ്ങൾ നിക്ഷിപ്തമായതിനാൽ ഭരണപരമായ പ്രതിസന്ധിയുണ്ടാകില്ല. അതിനാൽ, സ്ഥിര നിയമനം നടക്കുന്നത് വരെ സീനിയറായ ആൾക്ക് താൽക്കാലിക ചുമതല നൽകാനും സാദ്ധ്യതയുണ്ട്. എന്നാൽ, ഉടനടി നിയമനം വേണമെന്ന് നിലപാടെടുക്കുന്നവർ രാജ്യത്തിന്റെ അതിർത്തികളിൽ ചൈനയുടെയും പാകിസ്ഥാന്റെയും ഭാഗത്ത് നിന്നുണ്ടാകുന്ന പ്രകോപനങ്ങളുടെ സാഹചര്യം ചൂണ്ടിക്കാട്ടുന്നു. . 2016ൽ സി.ഡി.എസ് നിയമനത്തിന് വഴിയൊരുക്കിയത് സർക്കാർ നിയോഗിച്ച ലെഫ്റ്റനന്റ് ജനറൽ (റിട്ട) ഡി.ബി. ഷേത്ഖാറിന്റെ റിപ്പോർട്ടാണ്. റിട്ടയർമെൻ്റ് പ്രായം 65 ആയിരിക്കണമെന്നതാണ് ഒരു നിർദ്ദേശം.
കരസേനാ മേധാവി ജനറൽ എം.എം നരാവനെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ പരിഗണിക്കപ്പെട്ടേക്കാം. എന്നാൽ അടുത്ത വർഷം ഏപ്രിലിലാണ് അദ്ദേഹം വിരമിക്കുന്നത്. വ്യോമസേനാ, നാവിക സേനാ മേധാവികളായ വി.ആർ .ചൗധരിയും ആർ.ഹരികുമാറും അടുത്തിടെയാണ് ചുമതലയേറ്റെടുത്തത്. പിന്നീട് പരിഗണിക്കാൻ സാധ്യതയുള്ളത് ആർമി വൈസ് ചീഫ് ലഫ്.ജനറൽ സി.പി.മൊഹന്തി, നോർത്തേൺ കമാൻഡ് ലഫ്. ജനറൽ വി.കെ.ജോഷി, ട്രെയിനിംഗ് കമാൻഡ് ലഫ്. ജനറൽ രാജ് ശുക്ല എന്നിവരെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |