SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.47 PM IST

തല തനിയെ മാറിയതല്ല, മാറ്റിയതാണ് !

india-cricket

ഏകദിന ക്യാപ്ടൻ സ്ഥാനത്തുനിന്ന് സ്വയം ഒഴിയാൻ വിരാട് തയ്യാറായിരുന്നില്ലെന്ന് റിപ്പോർട്ടുകൾ

യു.എ.ഇയിൽ നടന്ന ട്വന്റി-20 ലോകകപ്പിന് മുമ്പാണ് വിരാട് കൊഹ്‌ലി ആ സുപ്രധാന തീരുമാനം സ്വയം പ്രഖ്യാപിച്ചത്; ലോകകപ്പിന് ശേഷം താൻ ട്വന്റി-20യിലെ ഇന്ത്യൻ നായകസ്ഥാനം ഒഴിയുന്നു.തൊട്ടുമുമ്പ് ഐ.പി.എൽ ടീം ആർ.സി.ബിയുടെ ക്യാപ്ടൻ സ്ഥാനത്തുനിന്നും പടിയിറങ്ങിയ വിരാട് ഏകദിന ക്യാപ്ടൻസിയിലും ടെസ്റ്റ് ക്യാപ്ടൻസിയിലും തുടരുമോ എന്ന ചോദ്യമാണ് പിന്നെ അവശേഷിച്ചത്. ആ ചോദ്യത്തിനും കഴിഞ്ഞ ദിവസം ഉത്തരം കിട്ടിയിരിക്കുന്നു. ഇനി ട്വന്റി-20ക്ക് പുറമേ ഏകദിനത്തിലും രോഹിത് ഇന്ത്യയെ നയിക്കും.വിരാടിന്റെ നായകവേഷം ടെസ്റ്റിൽ മാത്രമായി ചുരുങ്ങിയിരിക്കുന്നു.കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് ടീം പ്രഖ്യാപനവേളയിലാണ് സെലക്ഷൻ കമ്മിറ്റി ഏകദിന ക്യാപ്ടൻസിയിലും തീരുമാനമെടുത്തത്.

ട്വന്റി-20 ക്യാപ്ടൻസി ഒഴിഞ്ഞതുപോലെ അത്ര എളുപ്പമായിരുന്നില്ല വിരാടിന് ഏകദിനത്തിലെ നായകന്റെ കുപ്പായം അഴിച്ചുവയ്ക്കാൻ എന്നാണ് ഇന്ത്യൻ ടീമിനുള്ളിൽനിന്നുതന്നെ പുറത്തുവരുന്ന വാർത്തകൾ. വിരാടിനോട് ഏകദിന ക്യാപ്ടൻസിയിൽ നിന്നും സ്വയം ഒഴിയാൻ സെലക‌്ടർമാർ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ താരം അതിന് വിമുഖതകാട്ടിയെന്നും റിപ്പോർട്ടുകളുണ്ട്. 48 മണിക്കൂറിനകം സ്വയം ഒഴിഞ്ഞില്ലെങ്കിൽ തങ്ങൾ പുറത്താക്കുമെന്ന് ഡെഡ്ലൈൻ നൽകിയതും വിരാട് വകവച്ചില്ല.ഒടുവിൽ ആ ജോലി സെലക്ടർമാർ സ്വയം ഏറ്റെടുക്കുകയായിരുന്നത്രേ.2023ൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ലോകകപ്പിൽ ടീമിനെ നയിക്കണമെന്ന് കൊഹ്‌ലി ആഗ്രഹിച്ചിരുന്നു. ഇക്കാര്യം സെലക്ടർമാരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ നായകനെന്ന നിലയിൽ ഐ.സി.സി ടൂർണമെന്റുകളിലെ മോശം റെക്കാഡ് വിരാടിന് എതിരായി.

പക്ഷേ കളിക്കണക്കുകളല്ല, ടീമിനുള്ളിലെ മാറിയ സാഹചര്യങ്ങളാണ് വിരാടിനെ നായകസ്ഥാനത്തുനിന്ന് മാറ്റാൻ സെലക്ടർമാരെ നിർബന്ധിതരാക്കിയതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

നായകനെന്ന നിലയിൽ ടീമിന്റെ പൊതുവായ വിശ്വാസം നിലനിറുത്തിക്കൊണ്ടുപോകുന്നതിൽ വിരാട് കുറച്ചുനാളായി പിന്നോട്ടാണെന്നാണ് ടീമിനുള്ളിൽ നിന്നുതന്നെ സെലക്ടർമാർക്ക് ലഭിച്ച ഫീഡ് ബാക്ക്.

സീനിയർ താരങ്ങളായ വിരാടും രോഹിതും രണ്ട് തട്ടിലാണെന്ന് വർഷങ്ങൾക്ക് മുമ്പുതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. കോച്ച് രവി ശാസ്ത്രി ഇടപെട്ടാണ് തമ്മിൽ രമ്യതയുണ്ടാക്കിയിരുന്നത്. എന്നാൽ ലോകകപ്പിനിടെ പ്രശ്നങ്ങൾ വീണ്ടും വഷളായി.

തന്റെ പ്രിയപ്പെട്ട ചിലരെ ഒഴികെ വിശ്വാസത്തിലെടുക്കാൻ വിരാട് തയ്യാറായിരുന്നില്ല. മോശം ഫോമിലുള്ള യുവതാരങ്ങളെ കുറ്റപ്പെടുത്തുകയായിരുന്നത്രേ വിരാടിന്റെ പതിവ്. അതേസമയം പുതിയ കളിക്കാർക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകുന്നതായിരുന്നു രോഹിതിന്റെ ശൈലി

ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ മുംബയ് ഇന്ത്യൻസിന്റെ ക്യാപ്ടൻ കൂടിയായ രോഹിത് തന്റെ പെരുമാറ്റരീതി കൊണ്ട് യുവതാരങ്ങളുടെ പിന്തുണ പിടിച്ചുപറ്റിയത് ദേശീയ ടീം നായകനായ വിരാടിനെ അസംതൃപ്തനാക്കിയിരുന്നു.ഇതായിരുന്നു ഇരുവരും തമ്മിലുള്ള ഈഗോ ക്ളാഷിന് കാരണം.

വിരാടിന്റെ നായകപദവിക്ക് കീഴിൽ തങ്ങൾ അസ്വസ്ഥരാണെന്ന് പല താരങ്ങളും ബി.സി.സി.ഐയെയും സെലക്ടർമാരെയും അറിയിച്ചിരുന്നു.

പല രാജ്യങ്ങളിലും വൈറ്റ്ബാൾ ക്രിക്കറ്റിലും (ഏകദിനം,ട്വന്റി-20) റെഡ് ബാൾ ക്രിക്കറ്റിലും (ടെസ്റ്റ്) വ്യത്യസ്ത ക്യാപ്ന്മാരാണ്. എന്നാൽ വൈറ്റ്ബാളിന് മാത്രം രണ്ട് ക്യാപ്ടന്മാർ പതിവില്ല. ഇതും പുതിയ തീരുമാനത്തിൽ നിർണായകമായി.

രണ്ട് വർഷത്തോളമായി സെഞ്ച്വറി കണ്ടെത്താൻ ബുദ്ധിമുട്ടുന്ന വിരാടിന് ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ പുതിയ തീരുമാനം സഹായകരമാകുമെന്നും സെലക്ടർമാർ കണക്കുകൂട്ടുന്നു.

വിരാടിന്റെ ക്യാപ്ടൻസി കണക്കുകളിൽ

95 ഏകദിനങ്ങളിൽ വിരാട് ഇന്ത്യയെ നയിച്ചു

65 ഏകദിനങ്ങളിൽ വിജയം സമ്മാനിച്ചു

27 തോൽവികളും രണ്ട് ടൈകളും

70.43 വിജയശതമാനം

ലോകകപ്പ് നേടിത്തന്ന കപിൽ ദേവിനെക്കാളും(54.16%) ധോണിയെക്കാളും (59.52%)നായകനെന്ന നിലയിലെ വിജയശതമാനത്തിൽ മുന്നിലാണ് വിരാട്.

19 ഉഭയകക്ഷി പരമ്പരകളിൽ വിരാട് ഇന്ത്യയെ നയിച്ചു. ഇതിൽ 15 എണ്ണത്തിലും വിജയം നേടി.

2017 ജനുവരിയിലാണ് വിരാട് ഏകദിനത്തിലെയും ട്വന്റി-20യിലെയും നായകപദവി ധോണിയിൽ നിന്ന് ഏറ്റെടുക്കുന്നത്.

2017ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിച്ചതും 2019 ഏകദിന ലോകകപ്പ് സെമിയിലെത്തിച്ചതുമാണ് ഐ.സി.സി. ടൂർണമെന്റുകളിലെ നേട്ടം.

2021 മാർച്ചിൽ ഇംഗ്ളണ്ടിനെതിരെയായിരുന്നു നായകനെന്ന നിലയിൽ വിരാടിന്റെ അവസാന ഏകദിന പരമ്പര നേട്ടം.

5549 റൺസാണ് നായകനെന്ന നിലയിൽ ഏകദിനങ്ങളിൽ നിന്ന് വിരാട് നേടിയത്.

21 സെഞ്ച്വറികൾ ഏകദിന നായകൻ എന്ന നിലയിൽ.22 സെഞ്ച്വറികളുള്ള റിക്കി പോണ്ടിംഗ് മാത്രം ഇക്കാര്യത്തിൽ വിരാടിന് മുന്നിൽ.

ഏകദിന വിജയങ്ങളുടെ ശരാശരിയിൽ ക്ലൈവ് ലോയ്ഡ്, റിക്കി പോണ്ടിംഗ്, ഹാൻസി ക്രോണ്യ എന്നിവർക്ക് മാത്രമാണ് വിരാടിന് മുകളിൽ വിജയ ശരാശരിയുള്ളത്.

നാട്ടിൽ നടന്ന 35 ഏകദിനങ്ങളിൽ 24-ലും വിരാടിന് ജയം നേടാനായി. വിദേശത്ത് 42 ഏകദിനങ്ങളിൽ 29 ജയങ്ങളും സ്വന്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, INDIA CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.