കണ്ണൂർ : സി പി എം ജില്ലാ സമ്മേളനങ്ങളിലേക്ക് കടന്ന അവസരത്തിൽ വ്യക്തി പാർട്ടിക്ക് കീഴടങ്ങണം എന്ന കമ്യൂണിസ്റ്റ് തത്വമാണ് സർക്കാർ രൂപീകരണത്തിൽ പാർട്ടി സ്വീകരിച്ച നയമെന്ന് എം വി ജയരാജൻ. ഈ നയം കൊണ്ടാണ് കെ കെ ശൈലജയെ മന്ത്രിയാക്കാതിരുന്നത്. കണ്ണൂർ ജില്ലയിൽ സി പി എമ്മിന്റെ ആദ്യ ജില്ല സമ്മേളനത്തിന് ഇന്ന് തുടക്കമാവുന്നതിന്റെ മുന്നോടിയായിട്ടാണ് സ്വകാര്യ ചാനലിനോട് എം വി ജയരാജൻ പാർട്ടി നയം വ്യക്തമാക്കിയത്. പാർട്ടിയിൽ താഴേ തട്ടിൽ നിന്നും ഉയരുന്ന വിമർശനങ്ങളിൽ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ മറ്റൊരു മുതിർന്ന നേതാവായ പി ജയരാജൻ തഴയപ്പെടുന്നു എന്ന വിമർശനങ്ങളെയും എം വി ജയരാജൻ തള്ളി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇതെല്ലാം, ഇക്കുറി പി ജയരാജനെ മത്സരിപ്പിക്കാതിരുന്നതിൽ അപാകത ഇല്ല. മരിക്കുന്നത് വരെ ഒരാളെ എംഎൽഎ ആക്കാൻ സി പി എമ്മിൽ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി. എം കണ്ണൂർ ജില്ലാ സമ്മേളനം ഇന്ന് മുതൽ 12 വരെ എരിപുരത്താണ് നടക്കുന്നത്. പ്രതിനിധി സമ്മേളനം രാവിലെ 10ന് പി.ബി. അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസവും മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ, എ. വിജയരാഘവൻ, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി , എം.വി. ഗോവിന്ദൻ, കെ.കെ. ശൈലജ , ആനത്തലവട്ടം ആനന്ദൻ എന്നിവർ പങ്കെടുക്കും. തിരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികളും 53 ജില്ലാ കമ്മിറ്റി അംഗങ്ങളും ജില്ലയിൽ നിന്നുമുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും . കൊടിമര,പതാക, ദീപശിഖ ജാഥകൾ ഇന്നലെ വൈകിട്ട് സമ്മേളന നഗരിയിലെത്തി.
സി.പി.ഐ നിലപാട് ചർച്ചയാകും
സി.പി. എം പുറത്താക്കുന്നവരെ സ്വീകരിക്കുന്ന സി.പി. ഐ നിലപാടിനെതിരെ നേതൃത്വം നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. സി.പി. എം മുൻ നേതാക്കളായ കോമത്ത് മുരളീധരൻ, ടി. എം. ഇർഷാദ് എന്നിവരെ സി.പി. ഐ സ്വീകരിച്ചതിനെതിരെ തളിപ്പറമ്പിൽ നടന്ന പൊതയോഗത്തിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പരസ്യവിമർശനവും നടത്തിയിരുന്നു.
കണ്ണൂരിലെ കഴിഞ്ഞ നാല് വർഷത്തിനിടയിൽ സി.പി. എമ്മിനുണ്ടായ അംഗബലവും സ്വാധീനവും നേതൃത്വത്തിന് ആവേശം പകരുന്നതാണ്. 13 ലോക്കൽ കമ്മിറ്റികളും 562 ബ്രാഞ്ചുകളും 6047 പാർട്ടി അംഗങ്ങളും 296 അനുഭാവി ഗ്രൂപ്പുകളും 1710 ഗ്രൂപ്പംഗങ്ങളുമാണ് വർദ്ധിച്ചത്. നിലവിൽ ജില്ലയിൽ 18 ഏരിയാ കമ്മിറ്റികളും 243 ലോക്കൽ കമ്മിറ്റികളും 4247 ബ്രാഞ്ചുകളും 61688 പാർട്ടി അംഗങ്ങളുമുണ്ട്. വർഗ,ബഹുജന സംഘടനാ അംഗസംഖ്യയിൽ രണ്ട് ലക്ഷത്തിന്റെ വർദ്ധനവുണ്ട്. എല്ലാ സംഘടനകളിലും മെമ്പർഷിപ്പ് വർദ്ധിച്ച് നിലവിൽ 28.15 ലക്ഷമായി. സമ്മേളനങ്ങളോടെ 167 ബ്രാഞ്ച് സെക്രട്ടറിമാരും രണ്ട് ലോക്കൽ സെക്രട്ടറിമാരും വനിതകളാണ്.മറ്റു പാർട്ടികളിൽ നിന്നും 1561 പേർ സി.പി.എമ്മിലെത്തിയതും അഭിമാനത്തിന് വക നൽകുന്നതാണെന്നും നേതൃത്വം കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |