പഴയങ്ങാടി: സി.പി. എം ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ ഘടകക്ഷിയായ സി.പി. ഐക്ക് വിമർശനം. പാർട്ടി പുറത്താക്കുന്നവരെ സംഘടനാ മര്യാദകൾ ലംഘിച്ച് തിരിച്ചെടുക്കു കയും ഉയർന്ന പദവി നൽകുകയും ചെയ്യുന്നത് മുന്നണിബന്ധത്തിന് പോലും ദോഷം ചെയ്യുന്നുവെന്നാണ് പരാമർശം.
പാർട്ടിയെ ധിക്കരിച്ചതിന്റെ പേരിൽ പുറത്താക്കിയവർക്ക് കയറിക്കൂടാനുള്ള ഇടമായി സി.പി. ഐ മാറിയെന്നാണ് വിമർശനം. തളിപ്പറമ്പിലും കണ്ണൂർ ടൗണിലുമാണ് സി. പി. എം പുറത്താക്കിയ ഏതാനും പേരെ സി.പി. ഐ തിരിച്ചെടുത്തത്. ഘടകകക്ഷി എന്ന നിലയിൽ എല്ലാ പരിഗണനയും നൽകുമ്പോഴും സി.പി. ഐ പലപ്പോഴും മുന്നണി മര്യാദകൾ വിസ്മരിക്കുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുയർന്നു.
സഹകരണ മേഖലയിലെ പ്രവർത്തനങ്ങളും ഇടപെടലും സുതാര്യമല്ലെന്നും അഴിമതിക്ക് വഴിയൊരുക്കുന്നുണ്ടെന്നും പാർട്ടി കണ്ടെത്തിയിരുന്നു. അതിന്റെ പേരിൽ പേരാവൂരിൽ ഉൾപ്പടെ പഴി കേൾക്കേണ്ടി വന്ന സാഹചര്യവുമുണ്ടായി. ഇത്തരം പ്രവണതകൾ ആവർത്തിക്കുന്നത് ആശാസ്യമല്ലെന്നും പ്രവർത്തന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ഏറ്റവും വലിയ ഘടകം
രാജ്യത്ത് സി.പി.എമ്മിന്റെ ഏറ്റവും വലിയ ജില്ലാഘടകമായ കണ്ണൂരിൽ വർഗബഹുജന സംഘടനകളിലും അംഗസംഖ്യ വർദ്ധിപ്പിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ 4 വർഷത്തിനിടയിൽ പാർട്ടിക്ക് 13 ലോക്കൽ കമ്മിറ്റികളും 562 ബ്രാഞ്ചുകളും 6047 പാർട്ടി അംഗങ്ങളും 296 അനുഭാവി ഗ്രൂപ്പുകളും 1710 ഗ്രൂപ്പംഗങ്ങളും വർദ്ധിച്ചിട്ടുണ്ട്. നിലവിൽ ജില്ലയിൽ 18 ഏരിയാ കമ്മിറ്റികളും 243 ലോക്കൽ കമ്മിറ്റികളും 4247 ബ്രാഞ്ചുകളും 61688 പാർട്ടി അംഗങ്ങളുമുണ്ട്. . വർഗബഹുജന സംഘടനാ അംഗസംഖ്യയിൽ രണ്ട് ലക്ഷത്തിന്റെ വർദ്ധനവുണ്ട്.
75 കഴിഞ്ഞവരെ മാറ്റിയേക്കും
കമ്മിറ്റിയിൽ പുതുതായി യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യം നൽകണമെന്ന സംസ്ഥാന കമ്മിറ്റി നിർദേശം നടപ്പിലാക്കണമെങ്കിൽ അംഗങ്ങളുടെ പ്രായപരിധി കർശനമാക്കേണ്ടി വരും. 50 അംഗ ജില്ലാ കമ്മിറ്റിയാണ് കഴിഞ്ഞ സമ്മേളനം തിരഞ്ഞെടുത്തത്. പിന്നീട് കൂട്ടിച്ചേർക്കലുകൾ വന്നതോടെ അതു 53 ആയി.
തെറ്റു തിരുത്തി തിരിച്ചെത്തിയ പി.ശശി, സി. എം.പിയിലെ ഒരു വിഭാഗം സി.പി. എമ്മിൽ ലയിച്ചപ്പോൾ പാട്യം രാജൻ, സി.വി. ശശീന്ദ്രൻ എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. അംഗത്വ വർദ്ധനവിന് ആനുപാതികമായി കമ്മിറ്റിയുടെ അംഗസംഖ്യ കൂട്ടാൻ കഴിയില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിലപാട്.
ഒ.വി. നാരായണൻ, കെ. എം. ജോസഫ്,. വയക്കാടി ബാലകൃഷ്ണൻ, പി.പി. ദാമോദരൻ തുടങ്ങിയ പ്രായപരിധി കഴിഞ്ഞവരും ജില്ലാ കമ്മിറ്റിയിലുണ്ട്. ജില്ലാ കമ്മിറ്റി അംഗമായിരുന്ന ബിജു കണ്ടക്കൈ എ.കെ.ജി സെന്റർ സെക്രട്ടറിയായി പോയ ഒഴിവുമുണ്ടാകും. വർഗബഹുജനസംഘടകൾക്കും പ്രാതിനിധ്യം ഉറപ്പാക്കേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |