ന്യൂഡൽഹി: സോഷ്യൽ മീഡിയയും ക്രിപ്റ്റോ കറൻസികളും പോലുള്ള സങ്കേതിക വിദ്യകൾക്കായി ആഗോള മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നതിന് ഐക്യത്തോടെയുള്ള പരിശ്രമം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിലൂടെ ജനാധിപത്യ പ്രക്രിയയെ ശാക്തീകരിക്കണം. യു.എസ് ആതിഥേയത്വം വഹിച്ച ജനാധിപത്യത്തെ സംബന്ധിച്ച ഉച്ചകോടിയിൽ ജോ ബൈഡന്റെ ക്ഷണം സ്വീകരിച്ച് വെർച്വൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്വതന്ത്രവും സുതാര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിലും ഭരണത്തിന്റെ എല്ലാ മേഖലകളിലും സുതാര്യത ഉറപ്പ് വരുത്തുന്നതിലും ഇന്ത്യ തങ്ങളുടെ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തെക്കുറിച്ച് എബ്രഹാം ലിങ്കണിന്റെ ഉദ്ധരണി പരാമർശിച്ച് ജനാധിപത്യം ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടി എന്നത് മാത്രമല്ല ജനങ്ങൾക്കൊപ്പം എന്നത് കൂടിയാണ്. ബഹു കക്ഷികൾ മത്സരിക്കുന്ന തിരഞ്ഞെടുപ്പ്, സ്വതന്ത്ര ജുഡിഷ്യറി, സ്വതന്ത്രമാദ്ധ്യമങ്ങൾ തുടങ്ങിയവ ജനാധിപത്യത്തിന്റെ ഘടനാപരമായ ഉപകരണങ്ങളാണ്. എന്നാൽ നമ്മുടെ പൗരന്മാർക്കും സമൂഹത്തിലും ഉള്ളിലുള്ള ചൈതന്യവും ധാർമ്മികതയുമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന ശക്തി. നൂറ്റാണ്ടുകൾ കൊളോണിയൽ ഭരണം നിലനിന്നിട്ടും ഇന്ത്യൻ ജനതയുടെ ജനാധിപത്യ ചൈതന്യത്തെ അടിച്ചമർത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ 75 വർഷമായി ജനാധിപത്യ രാഷ്ട്ര നിർമ്മാണത്തിൽ സമാനതകളില്ലാത്ത ഒരു പ്രയാണമാണ് ഇന്ത്യ നടത്തുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമം തുടങ്ങിയ എല്ലാ മേഖലകളിലും സങ്കല്പിക്കാൻ കഴിയാത്ത നിരന്തരമായ പുരോഗതിയുടെ കഥയാണിത്. ഈ മഹത്തായ ഉദ്യമത്തിൽ മറ്റ് രാജ്യങ്ങളുമായി ചേർന്ന് ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനത്തിന് ഇന്ത്യ തയ്യാറാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
പങ്കെടുക്കുന്നത് 80 രാജ്യങ്ങൾ
ഇന്ത്യ, ഫ്രാൻസ്, ഇസ്രായൽ, കാനഡ, ബ്രസീൽ, ജപ്പാൻ എന്നീ രാജ്യങ്ങളടക്കം 80 രാജ്യങ്ങൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ ക്ഷണിച്ചിരുന്നില്ല. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉച്ചകോടിയിൽ നിന്ന് വിട്ട് നിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |