കൊച്ചി: നാല് മാസം മുൻപ് തേവര സേക്രഡ് ഹാർട്ട് കോളേജിന്റെ മുറ്റത്ത് നിന്ന് ആരംഭിച്ച ഭാരത പര്യടനം പൂർത്തിയാക്കി കോളജ് മുൻ പ്രിൻസിപ്പൽ ഫാ. പ്രശാന്ത് പാലയ്ക്കാപ്പള്ളി തിരികെയെത്തി. മടങ്ങിയെത്തിയ അച്ചന് കോളേജ് അങ്കണത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഊഷ്മള സ്വീകരണമാണ് നൽകിയത്. ബൈക്ക് റാലിയുടെ അകമ്പടിയോടെ കോളേജ് കവാടത്തിലെത്തിയ അച്ചനെ മാലയിട്ടും പൊന്നാടയണിയിച്ചും കിരീടം വെച്ചുമാണ് സ്വീകരിച്ചത്.
ഡിസ്‌കവറിംഗ് ട്രസ്റ്റ്, ഗ്രീൻ, പീസ് എന്ന സന്ദേശമുയർത്തിയായിരുന്നു പ്രശാന്തച്ചന്റെ ഇന്ത്യാ സന്ദർശനം. 24 വർഷം അദ്ധ്യാപകനായിരുന്ന ഫാ. പ്രശാന്ത് എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ നിന്ന് വിരമിച്ചത് കഴിഞ്ഞ ഏപ്രിലിലായിരുന്നു. തൊട്ടടുത്ത മാസം, സന്തത സഹചാരിയായ ഹോണ്ട യൂണിക്കോൺ 150 സി.സി ബൈക്കുമായി ഇന്ത്യാ പര്യടനത്തിനിറങ്ങുകയായിരുന്നു.
ആഗസ്റ്റ് 10നാണ് യാത്ര ആരംഭിച്ചത്. തേവരയിലെ നിന്ന് മാന്നാനത്തെ വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിലെത്തിയ ശേഷമാണ് യാത്ര ആരംഭിച്ചത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, കാശ്മീർ തുടങ്ങിയ ഇടങ്ങളിലെയെല്ലാം കാഴ്ചകൾ പുതിയ അനുഭവമായിരുന്നുവെന്നും അച്ചൻ പറഞ്ഞു. കർഷക സമരത്തിൽ പങ്കെടുത്ത കർഷകരുമായി സംസാരിക്കാനും സാധിച്ചു. രണ്ടു തവണ കർഷകസമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
തലനാരിഴക്ക് രക്ഷപ്പെടൽ
യാത്രക്കിടെ ഒറീസയിൽ വച്ച് അച്ചന്റെ ബൈക്ക് അപകടത്തിൽപ്പെട്ടു. ദൂരേക്ക് തെറിച്ചുവീണ അച്ചന്റെ മേലേയ്ക്കാണ് ബൈക്ക് പതിച്ചത്. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ട അച്ചൻ ബൈക്കിന്റെ തകരാർ പരിഹരിച്ച് യാത്ര തുടർന്നു. 20,000ലധികം കിലോമീറ്ററാണ് ഫാദർ പ്രശാന്ത് താണ്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |