ആലപ്പുഴ: അശ്ലീല ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത അയൽവാസിയായ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരാനാണെന്ന് ജില്ലാ അഡീഷണൽ സെഷൻസ് കോടതി മൂന്ന് ജഡ്ജ് പി.എൻ. സീത കണ്ടെത്തി. ശിക്ഷ 13ന് വിധിക്കും. നീലമ്പേരൂർ ഒന്നാം വാർഡ് കൈനടി അടിച്ചിറ വീട്ടിൽ വാസുദേവന്റെ ഭാര്യ സരസമ്മയെ (60) കൊലപ്പെടുത്തിയ കേസിൽ കൈനടി അടിച്ചിറയിൽ പ്രദീപ്കുമാറിനെയാണ് (46) കുറ്റകാരനെന്ന് കണ്ടെത്തിയത്.
2004 മേയ് 10നായിരുന്നു സംഭവം. സംഭവ ദിവസം പ്രദീപ്കുമാർ സരസമ്മയുടെ വീട്ടിലെത്തി അശ്ളീലചുവയോടെ സംസാരിച്ചപ്പോൾ എതിർത്തു. ഇതോടെ പ്രദീപ്കുമാർ കൈവശം കരുതിയ വെട്ടുകത്തി ഉപയോഗിച്ച് സരസമ്മയുടെ കഴുത്തിലും മുഖത്തും കൈയിലും വെട്ടി പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സരസമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. കൈനടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 11 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകളും നാല് തൊണ്ടി സാധനങ്ങളും തെളിവാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി. ഗീത ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |